വരാപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് എന്തു സംഭവിച്ചു എന്നറിയാനാണ് വീടാക്രമണ കേസിലെ ഒന്‍പത് പ്രതികളെ  പ്രത്യേക അന്വേഷണ സംഘം  കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.ശ്രീജിത്തിന്റെ മരണം മൂന്നാം മുറയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേഥാവി ഡോ.കെ. ശശികല, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ജനറല്‍ വിഭാഗം പ്രൊഫസര്‍ ഡോ ഉണ്ണികൃഷ്ണന്‍ കര്‍ത്ത, തൃശൂര്‍ മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി വിഭാഗം അഡീ. പ്രൊഫസര്‍ ഡോ.ശ്രീകുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ ട്രോളജി പ്രൊഫസര്‍ ഡോ.പ്രതാപന്‍, കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം പ്രൊഫസര്‍ ഡോ. ജയകുമാര്‍ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍.

ക്രൈംബ്രാഞ്ചിന്റെ കത്തിനെ തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രി പുറപ്പെടുവിച്ചത്. മരിച്ച ശ്രീജിത്തിന്റെ ശരീരത്തില്‍ വലിയ മര്‍ദനത്തിന്റെ അടയാളങ്ങള്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സഹായത്തോടെ എങ്ങനെയൊക്കെയാണ് മര്‍ദനമേറ്റതെന്ന് കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്. വരാപ്പുഴ സ്റ്റേഷനിലെ എസ് ഐ ദീപക് ശ്രീജിത്തിനെ മര്‍ദിച്ചതായി വീടാക്രമണ കേസിലെ കൂട്ടുപ്രതികള്‍ ഇന്നലെ ഏഷ്യാ നെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

വരാപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് എന്തു സംഭവിച്ചു എന്നറിയാനാണ് വീടാക്രമണ കേസിലെ ഒന്‍പത് പ്രതികളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.