വര്‍ക്കലയില്‍ രണ്ടര വയസ്സുകാരന്റെ മരണം; അമ്മയും കാമുകനും കസ്റ്റഡിയില്‍
വര്‍ക്കല പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ആന്തരിക രക്തസ്രവമാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നടപടി.
തിരുവനന്തപുരം: ഡിസംബര്‍ 15ന് വർക്കലയിൽ രണ്ടര വയസ്സുകാരനായ ഏകലവ്യൻ എന്ന കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ഉത്തരയും കാമുകനും പൊലീസ് കസ്റ്റഡിയില്‍. വര്‍ക്കല പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ആന്തരിക രക്തസ്രവമാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നടപടി.
ഇരുവരെയും വര്‍ക്കല പൊലീസ് ചോദ്യം ചെയ്യുകയാണ്. ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞ് കഴിയുന്ന ഉത്തര മൂന്ന് മാസമായി കാമുകനൊപ്പമാണ് താമസം. ഇരുവരും കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് സൂചന.
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍വച്ചാണ് ഏകലവ്യന്‍ മരിച്ചത്. ഏകലവ്യനെ ഉത്തരയുടെ കാമുകനാണ് വൈകുന്നേരത്തോടെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ സർക്കർ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി മരണം സംഭവിച്ചുവെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി.