ഗാന്ധിയെന്ന് പേരില്‍ ഇല്ലായിരുന്നെങ്കില്‍ എംപിയാകുമായിരുന്നില്ല
ലക്നോ: കുടുംബ-മക്കൾ രാഷ്ട്രീയത്തിനു നേരെ അദ്ദേഹം വിമർശനമുന്നയിച്ച് വരുണ്‍ ഗാന്ധി. താൻ "വരുണ്‍ ഗാന്ധി’ അല്ലായിരുന്നെങ്കിൽ ഒരിക്കലും പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടില്ലായിരുന്നെന്നും സുൽത്താൻപൂരിൽനിന്നുള്ള ബിജെപി എംപിയായ വരുണ്‍ പറഞ്ഞു. കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ പുത്രനാണ് വരുണ്‍ ഗാന്ധി.
ഞാൻ ഫിറോസ് വരുണ്‍ ഗാന്ധി. എന്റെ പേരിനൊപ്പം ഗാന്ധി എന്നില്ലായിരുന്നെങ്കിൽ 29-ാം വയസിൽ ഞാൻ എംപിയാകുമായിരുന്നില്ല. വരുണ്‍ ദത്തയോ വരുണ്‍ ഘോഷോ, വരുണ്‍ ഖാനോ ആരായാലും പ്രശ്നമില്ലാത്ത ഒരു ഇന്ത്യയാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്. പേരിൽ കാര്യമില്ലാത്ത, എല്ലാവർക്കും സമാന അവകാശങ്ങൾ നൽകുന്ന ഇന്ത്യയാണു കാണാൻ ആഗ്രഹിക്കുന്നത്- യുപിയിലെ സുൽത്താൻപൂരിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവെ വരുണ്‍ പറഞ്ഞു.
പ്രകടനം മോശമായാൽ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ അനുവദിക്കുന്ന നിയമം നിർമിക്കുന്നതിനെ സംബന്ധിച്ചും അദ്ദേഹം വാചാലനായി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പിന്നെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ഇതിനു മാറ്റം വരണമെന്നും വരുണ്‍ ആവശ്യപ്പെട്ടു.