തുര്‍ക്കിയില്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍
അങ്കാറ: പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് തുർക്കിയിൽ സർക്കാർ നടപടികൾ ശക്തമാക്കി. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരയും നിരവധി ന്യായാധിപൻമാരേയും സർക്കാർപുറത്താക്കി. അട്ടിമറിക്ക് പിന്തുണ നൽകിയെന്നാരോപിച്ച് മുൻ എയർഫോഴ്സ് കമാന്‍റര്‍ അകിൻ ഒസ്തുർക്കിനേയും തടവിലാക്കി
അട്ടിമറി ശ്രമം നടത്തിയവർ രാജ്യ ദ്രോഹമാണ് ചെയ്തതെന്നും ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നും പ്രസിഡന്‍റ് തെയ്യിപ് എർദേഗാഓൻ നേരത്തെ പറഞ്ഞിരുന്നു. പട്ടാള അട്ടിമറി പരാജയപ്പെട്ടതോടെ ശക്തമായ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്. 9000 സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. നിരവധി പേരെ പുറത്താക്കി.
അട്ടിമറിക്ക് പിന്തുണ നൽകിയെന്ന് കരുതപ്പെടുന്ന ഏഴായിരത്തോളം പേരെ സർക്കാർ തടവിൽ വച്ചിരിക്കുകയാണ്. മുപ്പതോളം ഗവർണ്ണര്‍മാര്‍ക്ക് സ്ഥാനം നഷ്ടമായി. അട്ടിമറിക്ക് പിന്തുണ നൽകിയെന്നാരോപിച്ച് മുൻ എയർഫോഴ്സ് കമാന്‍റര്‍ അകിൻ ഒസ്തുർക്കിനേയും തടവിലാക്കി.
രാജ്യം ദ്രോഹ കുറ്റം ചുമത്തിയ കേസിൽ അകിൻ ഒസ്തുർക്കിയെ റിമാന്‍റ് ചെയ്തു. താൻ തീർത്തും നിരപരാധിയാമെന്നാണ് ഒസ്തുർക്കിയുടെ പ്രതികരണം. അമേരിക്കയിലുള്ള മതപണ്ഡിതൻ ഫെത്തുള്ള ഗുലനാണ് അട്ടിമറിയുടെ സൂത്രധാരനെന്ന് ആവർത്തിച്ച തുർക്കി ഗുലനെ വിട്ടു തരണമെന്ന് അമേരിക്കയോട് വീണ്ടും ആവശ്യപ്പെട്ടു.
ഇതിനിടെ സർക്കാർ നടപടികൾ നവിയമപരമായിരിക്കണമെന്നും പ്രതികാര നടപടികൾ പാടില്ലെന്നും തുർക്കിയിലെ പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻസ് പീപ്പിൾസ് പാർട്ടി ആവർത്തിച്ചു. പട്ടാളം നടത്തിയ അട്ടിമറി ശ്രമത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ 242 പേരാണ് കൊല്ലപ്പെട്ടത്.