കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി സമ്പ്രദായം നടപ്പാക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്. ധനമന്ത്രാലയ കേന്ദ്രങ്ങളെ ഉദ്ദരിച്ചാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

ജിസിസി രാജ്യങ്ങളില്‍ പൊതു വാറ്റ് സമ്പ്രദായം 2018 തുടക്കത്തില്‍ നടപ്പാക്കുന്നതിനാണ് നേരത്തെ നേതാക്കള്‍ തീരുമാനിച്ചത്. എന്നാല്‍, കുവൈത്തില്‍ വാറ്റ് നികുതി സമ്പ്രദായം സംബന്ധിച്ച് പാര്‍ലമെന്റില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. പാര്‍ലമെന്റും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയെങ്കില്‍ മാത്രമേ തുടര്‍ നടപടികള്‍ക്ക് കഴീയൂ. മാത്രവുമല്ല, വാറ്റ് കണക്കാക്കുന്ന രീതിയെക്കുറിച്ച് അന്തിമരൂപവും, സാങ്കേതിക പരിജ്ഞാനമില്ലായ്മയും പ്രസ്‍തുത സംവിധാനം നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. അതിന് ഇനിയും സമയം ആവശ്യയതിനാല്‍ മൂല്യവര്‍ധിത നികുതി സമ്പ്രദായം നടപ്പാക്കുന്നത് വൈകുമെന്നും, അടുത്ത വര്‍ഷം അവാനത്തോടെ മാത്രമേ കുവൈറ്റ് ഇത് നടപ്പാന്‍ സാധ്യതയുള്ളൂവെന്നാണ് വിശ്വസീനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുള്ളത്. എന്നാല്‍, വാറ്റ് നടപ്പാക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ മറ്റ് അംഗരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ ലഭിക്കുന്ന നികുതി വരുമാനം രാജ്യത്തിന് നഷ്‍ടമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. സൗദിയും യുഎഇയും അടുത്ത മാസങ്ങളിലായി വാറ്റ് നടപ്പാക്കുമെന്നാണ് സൂചന. ബഹറിന്‍ അടുത്തവര്‍ഷം പകുതിയോടെയും ഖത്തര്‍ 2018 അവസാന ത്രൈമാസത്തിലും, 2019-തുടക്കത്തില്‍ ഒമാന്‍ നടപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.