നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം ഉസ്താദ് നടത്തുന്ന ഇടപെടലിനെയും വിഡി സതീശൻ പ്രശംസിച്ചു.

തിരുവനന്തപുരം: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ പ്രതീക്ഷ പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വധശിക്ഷ നീട്ടിവെച്ചെന്ന വാർത്ത ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് വിഡി സതീശൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞ‍ു. നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം ഉസ്താദ് നടത്തുന്ന ഇടപെടലിനെയും അദ്ദേഹം പ്രശംസിച്ചു. കൂടാതെ, നിമിഷ പ്രിയയുടെ മോചനത്തിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും പിന്തുണ നൽകുമെന്നും വിഡി സതീശൻ കുറിപ്പിൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

`നിമിഷ പ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്. അതിന് സാധ്യമായ എല്ലാ വഴിയും തേടണം. വധ ശിക്ഷ നീട്ടിവെച്ചെന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം യമനിലെ സൂഫി പണ്ഡിതന്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കും. നിയമപരമായ എല്ലാ തടസങ്ങളും മറി കടന്ന് നിമിഷ പ്രിയയുടെ മോചനം ഉണ്ടാകുമെന്ന സന്തോഷകരമായ വാര്‍ത്തയ്ക്ക് വേണ്ടി ഇനി കാത്തിരിക്കാം'- വിഡി സതീശൻ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതായി ആക്ഷൻ കൗൺസിലാണ് അറിയിച്ചത്. കേന്ദ്രവും യമനിലെ മനുഷ്യാവകാശ പ്രവർത്തകനായ സാമുവൽ ജെറോയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാളെയായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരുന്നത്.