തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പ് ശൂദ്ധീകരണ ശാല അടച്ചു പൂട്ടണമെന്ന ആവശ്യമായി നടന്ന ജനകീയ പ്രതിഷേധത്തിന് നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെപ്പിലായിരുന്നു 13 പേര്‍ മരിച്ചത്.

ചെന്നൈ: ജനകീയ പ്രതിഷേധവും തുടര്‍ന്ന് നടന്ന പൊലീസ് വെടിവെയ്പ്പുമെല്ലാം ദേശീയ ശ്രദ്ധയില്‍ കൊണ്ടു വന്ന തമിഴ്നാട് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് വീണ്ടും തുറക്കാനുള്ള കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയാണെന്നു ഉടമകളായ വേദാന്ത കമ്പനി. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പ് ശൂദ്ധീകരണ ശാല അടച്ചു പൂട്ടണമെന്ന ആവശ്യമായി നടന്ന ജനകീയ പ്രതിഷേധത്തിന് നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെയ്പ്പിലായിരുന്നു 13 പേര്‍ മരിച്ചത്.

ഇതേത്തുടര്‍ന്ന് പ്ലാന്‍റ് അടച്ചു പൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടു. കമ്പനിയുടെ ലെെസന്‍സ് പുതുക്കി നല്‍കിയതുമില്ല. എന്നാല്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ച്ച് അവസാനം കമ്പനി അടച്ചതാണെന്നാണ് ഇപ്പോള്‍ വേദാന്ത ഗ്രൂപ്പ് പറയുന്നത്. തുടര്‍ന്ന് കമ്പനിയുടെ വാര്‍ഷിക ലെെസന്‍സ് തമിഴ്നാട് സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്‍ഡ് തള്ളുകയായിരുന്നു.

കുറച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ നടപടിയെന്നും വേദാന്ത കമ്പനിയുടെ 2017-18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലാന്‍റ് വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള കാര്യങ്ങള്‍ ചെയ്യുകയാണെന്നും വ്യക്തമാക്കുന്നു. സ്റ്റീല്‍ കച്ചവടത്തില്‍ ഇന്ത്യയില്‍ വലിയ മാര്‍ക്കറ്റ് ആണ് കാണുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൂടാതെ ജാര്‍ഖണ്ഡിലുള്ള ഇരുമ്പ് ബിസിനസും ചേരുമ്പോള്‍ വേദാന്തയുടെ മൂല്യം വര്‍ധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. വേദാന്ത നല്‍കിയ ഹര്‍ജിയില്‍ ഈ മാസം ആദ്യം ദേശീയ ഹരിത ട്രെെബ്യൂണല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും പ്രതികരണങ്ങള്‍ തേടിയിരുന്നു. ഏപ്രിലില്‍ സര്‍ക്കാര്‍ നടപടിയും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് വേദാന്തയുടെ ലെെസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ തള്ളിയത്.