തിരുവനന്തപുരം: യുഡിഎഫുമായുള്ള ബന്ധം ജെഡിയു അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ എംപി വീരേന്ദ്രകുമാറാണ് പ്രഖ്യാപനം നടത്തിയത്. യുഡിഎഫ് വിടാനുള്ള നിർണ്ണായക തീരുമാനം നേരത്തെ പാർട്ടി സെക്രട്ടറിയേറ്റ് എടുത്തിരുന്നു കൗൺസിൽ യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
തീരുമാനത്തെ കോടിയേരി സ്വാഗതം ചെയ്തപ്പോൾ വീരേന്ദ്രകുമാറിന്റെ അധികാരക്കൊതിയാണ് പിന്നിലെന്ന് യുഡിഎഫ് കണ്‍വീനര്‍ വിമർശിച്ചു. അനിശ്ചിതത്വം അവസാനിപ്പിപ്പിച്ച് എട്ട് വർഷങ്ങൾക്ക് ശേഷം ജെഡിയു ഇടതുപാളയത്തിലേക്ക് മടങ്ങുന്നത്. മുന്നണി മാറ്റം അനിവാര്യമാണെന്നും ഇതാണ് ഉചിതമായ സമയമെന്നും സംസ്ഥാന പ്രസിഡണ്ട് വീരേന്ദ്രകുമാർ സെക്രട്ടേറിയറ്റ് യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
സെക്രട്ടേറിയറ്റില്‍ എതിർക്കുമെന്ന് കരുതിയ കെപിമോഹനൻ പിന്തുണച്ചു. നേരത്തെ എതിർപ്പ് ഉയർത്തിയ മനയത്ത് ചന്ദ്രനടക്കമുള്ള 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തിനൊപ്പം നിന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് പാലക്കാടു നിന്നുള്ള സംസ്ഥാന സെക്രട്ടറി ജോൺ ജോൺ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. മുന്നണി മാറ്റത്തിനുള്ള തീരുമാനമെടുത്തതിന് പിന്നാലെ എംവി ശ്രേയംസ് കുമാർ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജെഡിഎസ്സിൽ ലയിക്കാതെ ജെഡിയുവുമായി എൽഡിഎഫിലേക്ക് മടങ്ങാനാണ് സിപിഎമ്മുമായുണ്ടാക്കിയ ധാരണ. വീരേന്ദ്രകുമാർ രാജിവെച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റ് സിപിഎം ജെഡിയുവിന് നൽകാനാണ് സാധ്യത. അതേ സമയം ജെഡിയു തീരുമാനത്തെ യുഡിഎഫ് വിമർശിച്ചു. 2009 ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പായിരുന്നു ജെഡിയു എല്‍ ഡി എഫ് വിട്ട് യുഡിഎഫ് ചേരിയിലെത്തിയത്.
