വെള്ളമുണ്ടയിലെ ഇരട്ടകൊലപാതകം മോഷണത്തിനിടെയെന്ന നിഗമനത്തില്‍ പൊലീസ് ഫാത്തിമയുടെ പത്തുപവന്‍ സ്വര്‍ണ്ണം നഷ്ടപെട്ടു

വയനാട്: വെള്ളമുണ്ടയില്‍ യുവദമ്പതികള്‍ വെട്ടേറ്റ് മരിച്ചത് മോഷണശ്രമത്തിനിടെയെന്ന് പൊലീസ്. മരിച്ച ഫാത്തിമയുടെ 10 പവന്‍ ആഭരണങ്ങള്‍ നഷ്ടപെട്ടുവെന്ന് ഉറപ്പായതോടെയാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഉറപ്പിക്കാന്‍ പൊലീസ് തുടക്കത്തില്‍ തയാറായിരുന്നില്ല. ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ധരും തെളിവ് ശേഖരിച്ച ശേഷം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അപ്പോഴാണ് ഫാത്തിമയുടെ ആഭരണങ്ങല്‍ നഷ്ടപെട്ടതായി കണ്ടത്. കമ്മല്‍ ഒഴികെ മറ്റെല്ലാ ആഭരണങ്ങളും വീട്ടില്‍ നിന്നും മോഷണം പോയിട്ടുണ്ടെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചു. 

ഇരുവരും മാത്രമെ വീട്ടിലുള്ളുവെന്ന് അറിയാവുനന്ന ആരോ ആണ് കൊലപാതകത്തിനുപിന്നിലെന്നാണ് പൊലീസിന്‍റെ സംശയം. പരിശീലനം സിദ്ധിച്ച മോഷണ സംഘമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. വീടിനുള്ളിലും പരിസരത്തും മുളകുപൊടി വിതറിയിരുന്നു. പൊലീസ് നായ വീടിന് 200 മീറ്റര്‍ അകലെ വരെ പോയി മടങ്ങി. 

വെള്ളമുണ്ടയില്‍ മുമ്പു നടന്ന മുഴുവന്‍ മോഷണങ്ങളെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതരസംസ്ഥാന സംഘമാണോ ഇതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. ഇന്നു രാവിലെയാണ് 12-ാം മൈല്‍ സ്വദേശികളായ വാഴയില്‍ ഉമ്മറിനെയും ഭാര്യ ഫാത്തിമയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിന്‍റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്നായിരുന്നു കൊലപാതകം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. നാളെ ഉച്ചയോടെ ഖബറടക്കും.