വെള്ളമുണ്ടയിലെ ഇരട്ടകൊലപാതകം  തെളിവുകള്‍ ലഭിക്കാതെ പൊലീസ്

വയനാട്: വെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചേക്കും. ഐജി ബൽറാം കുമാർ ഉപാധ്യായ കൊലപാതകം നടന്ന വീട് സന്ദ‌ർശിച്ചു. പ്രതികള്‍ രക്ഷപെടാന്‍ സാധ്യതയുള്ള റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒന്നിലും അന്വേഷണത്തെ സഹായിക്കാന്‍ തക്ക തെളിവുകളില്ല. ജുലൈ അഞ്ച്, ആറ് തിയതികളില്‍ കോറോം കാഞ്ഞിരങ്ങാട് വെള്ളമുണ്ട ടവര്‍ പരിധികളിലെത്തിയ മൊബൈല്‍ നമ്പറുകളിലാണ് പൊലീസിന്‍റെ ഇനിയുള്ള പ്രതീക്ഷ. 

10 പേരടങ്ങിയ സംഘം ഇത് പരിശോധിച്ചുകോണ്ടിരിക്കുകയാണ്. വൈകിട്ട് ഐജിയുടെ നേതൃത്വത്തിലുള്ള യോഗത്തിനു മുമ്പ് ഇതെല്ലാം പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥര്‍ തയാറെടുക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കോഴിക്കോട് മെഡിക്കള്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ദര്‍ ഇന്നും വീട്ടിലെത്തി പരിശോധന നടത്തി. കൊലപാതകം ഒരു മണിക്കും 2 മണിക്കും ഇടയില്‍ നടന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ പൊലിസിന് നല്‍കിയ പ്രാഥമിക വിവരം. 

കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചതിനുശേഷം മാത്രമെ വ്യക്തമാകു. സംഭവത്തിന് പിന്നില്‍ പൊഫഷണല്‍ കൊലപാതകികളാണോ എന്ന സംശയം പൊലിസിനുണ്ട്. കേരള കരണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇത്തരം കൊലപാതകികളെ കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ശേഖരിക്കും. ആവശ്യത്തിന് വിദഗ്ധരായ ഉദ്യോഗസ്ഥരില്ല എന്ന പരാതി അന്വേഷണസംഘത്തിനുണ്ട്.