പ്രശസ്ത അയ്യപ്പ ഭക്തിഗാനമായ 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്നതിന്‍റെ ഈണം നാഗൂർ ദർഗ്ഗയിലെ ഒരു സൂഫി ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു.
കോട്ടയം: പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തൈ എന്ന അയ്യപ്പ ഗാനത്തിന്‍റെ പിറവിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്ലാമിക തീർത്ഥാടനകേന്ദ്രമായ നാഗൂർ ദർഗ്ഗയിലെ സൂഫി ഗായകർ പരമ്പരാഗതമായി പാടിവരുന്ന "ഏകനേ യാ അള്ളാ....." എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്‍റെ ഈണത്തെ മാതൃകയാക്കിയാണ് പ്രശസ്ത തമിഴ് പണ്ഡിതനും കവിയും ഭക്തഗാനരചയിതാവുമായ ഡോ. ഉളുന്തൂർപേട്ട ഷൺമുഖം പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനം രചിച്ചതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
ജാതിമതവ്യത്യാസമില്ലാതെ തീർത്ഥാടകസംഘങ്ങളുടെ തിരക്ക് എപ്പോഴുമുള്ള നാഗൂർ ദർഗയിൽ പതിറ്റാണ്ടുകളായി മുഴങ്ങിക്കേൾക്കുന്ന ഗാനത്തിന്‍റെ ഈണത്തിൽ ആകൃഷ്ടനായാണ് ജാതിമത വ്യത്യാസമില്ലാതെ അയ്യപ്പഭക്തൻമാർ എത്തിച്ചേരുന്ന ശബരിമലയ്ക്കു വേണ്ടി അതേ ഈണത്തിൽ ഗാനം രചിക്കാൻ ഷൺമുഖം തീരുമാനിച്ചതെന്ന് കോട്ടയം സ്വദേശിയായ പള്ളിക്കോണം രാജീവാണ് ഫേസ്ബുക്കിൽ കുറിച്ചത്. മധുരൈ വീരമണിക്ക് ഈ ഗാനം എളുപ്പത്തിൽ പാടുവാൻ തമിഴർക്കെല്ലാം ചിരപരിചിതമായ ഈ ഈണം സഹായകമായെന്നും അദ്ദേഹം പറയുന്നു.
ഡോ. ഷൺമുഖം തമിഴ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിയായിരുന്നു. ദ്രാവിഡ കഴക പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി പെരിയോർ ഇ വി രാമസ്വാമി നായ്ക്കരുടെ അനുയായിയായി മാറിയ ഷൺമുഖം ഗണപതിവിഗ്രഹങ്ങളിൽ ചെരുപ്പുമാല ചാർത്തിയുള്ള പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. നാസ്തികനിൽനിന്ന് ഭക്തനിലേക്കുണ്ടായ മാറ്റത്തിന് ഒരു മാരകരോഗത്തിൽ നിന്നുള്ള വിമുക്തിയാണ് കാരണമായത്. തുടർന്ന് തമിഴിൽ നാനൂറോളം ഭക്തിഗാനങ്ങൾ അദ്ദേഹം രചിച്ചു. മിക്ക ഗാനങ്ങളും ഏറെ ജനപ്രിയമായി മാറി.
ശിർകാഴി ഗോവിന്ദരാജൻ പാടി പ്രശസ്തമാക്കിയ "വിനായകനേ വിനൈ തീർപ്പവനേ... " എന്ന ഗാനവും പള്ളിക്കെട്ടിനോടൊപ്പം എടുത്തു പറയേണ്ടതാണെന്നും പള്ളിക്കോണം രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. 'പോറ്റിയേ കേറ്റിയെ' എന്ന പാരഡി ഗാനം കേരളത്തിൽ വലിയ വിവാദമാകുമ്പോഴാണ് ഇങ്ങനെയൊരു കഥയും ചര്‍ച്ചയാകുന്നത്.

