വനിതാമതിലിനെ പൊളിക്കാന്‍ പലതലങ്ങളിൽ ശ്രമം നടക്കുന്നു എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാല്‍ ഇതൊന്നും വിലപ്പോകില്ല.
തിരുവനന്തപുരം: വനിതാമതിലിനെ പൊളിക്കാന്‍ പലതലങ്ങളിൽ ശ്രമം നടക്കുന്നു എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാല്‍ ഇതൊന്നും വിലപ്പോകില്ല. വനിതാ മതിൽ വന്‍ വിജയമാകും. ലോകം കണ്ട അത്ഭുതമായി മതിൽ മാറുമെന്നും വെള്ളാപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിത മതിലിന് പുറകെയാണ് എന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. മന്ത്രിസഭ പോലും ചേരാത്തത് അംഗീകരിക്കാൻ ആകില്ല. എന്തിനാണ് വനിതാ മതിൽ എന്നതിന് ഇപ്പോഴും വ്യക്തത ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വനിതമതിൽ ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്നത് വർഗസമരത്തിന്‍റെ ഭാഗമാണ്. അത് കമ്മ്യൂണിസ്റ്റ് രീതിയാണെന്നും വനിതാ മതിൽ വൻമതിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിതാമതിലിനെ എതിര്‍ക്കുന്ന എൻഎസ്എസിനെ പരോക്ഷമായി പിണറായി വിജയന്‍ വിമര്‍ശിച്ചു. നിവോത്ഥാന പാരമ്പര്യം ഉള്ള ഒരു സംഘടന അയ്യപ്പ ജ്യോതിയെ പിന്തുണച്ചു. ഏതിൽ നിന്നൊക്കെ സമദൂരം എന്ന് പരിശോധിക്കണം. വനിതാ മതിലിന്‍റെ കാര്യത്തിൽ സംഘടനയ്ക്ക് ഇരട്ടത്താപ്പെന്നും എൻഎസ്എസിനെ പേരെടുത്ത് പറയാതെ പിണറായി വിജയൻ വിമർശിച്ചു.
അതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിനും മുഖ്യമന്ത്രിയുടെ വിമര്‍ശനം ഉണ്ടായി. ശബരിമലയിൽ സ്ത്രീകൾ വരരുതെന്ന് പറയാൻ ഒരു മന്ത്രിക്കും അവകാശമില്ല. സ്ത്രീകളെ എങ്ങനെയെങ്കിലും ശബരിമലയിൽ കയറ്റുക സർക്കാരിന്‍റെ അജണ്ടയല്ല. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ നയം. പോകാൻ സ്ത്രീകൾ തയ്യാറായാൽ പൊലീസ് എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
