അതേ സമയം വെള്ളാപ്പളളിയുടെ നിലാപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തി. വെള്ളാപ്പള്ളി നടേശന്റെ കടുത്ത എതിരാളിയായ വിഎം സുധീരന്‍ കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറിയത് ബിഡിജെഎസ്സിനെ യുഡിഎഫുമായി അടുപ്പിച്ചേക്കാനാണ് സാധ്യത.

കോര്‍പ്പറേഷന്‍ ബോര്‍ഡ് സ്ഥാനമാനങ്ങളുള്‍പ്പടെ ബിജെപി നല്‍കിയ വാഗ്ദാനം ഒന്നുംപോലും കിട്ടാത്തതിന്റെ കടുത്ത പ്രതിഷേധത്തിലാണ് ബിഡിജെഎസ്സും വെള്ളാപ്പള്ളി നടേശനും. ഇതേ തുടര്‍ന്ന് ദില്ലയില്‍ കേരള എന്‍ഡിഎ സംഘം കേന്ദ്രമന്ത്രിമാരുടെ നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വിട്ടുനില്‍ക്കുകയും ചെയ്തു. ബിജെപി ഘടകക്ഷികളോട് കാണിക്കുന്നത് മര്യാദയില്ലായ്മയാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കടന്നാക്രമിച്ചു. 

അതേ സമയം വെള്ളാപ്പള്ളി നടേശനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ബിഡിജെഎസ്സിന്റെ ആവശ്യങ്ങളോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് നിഷേധാത്മക നിലപാടല്ലെന്ന് കുമ്മനം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ബിഡിജെഎസ്സിനെ ഇടതുമുന്നണി സഹകരിപ്പിക്കാന്‍ സാധ്യതയില്ല. 

പക്ഷേ വെള്ളാപ്പള്ളി നടേശനെയും ബിഡിജെഎസ്സിനെയും കടന്നാക്രമിച്ച കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ രാജിവെച്ചത് വെള്ളാപ്പള്ളിക്കും ബിഡിജെഎസ്സിനും പ്രതീക്ഷ നല്‍കുന്നുണ്ട്. വിഎം സുധീരനെയും വിഡി സതീശനെയും മാറ്റി നിര്‍ത്തിയാല്‍ മറ്റ് യുഡിഎഫ് നേതാക്കളാരും വെള്ളാപ്പള്ളിയെ വിമര്‍ശിക്കാറില്ല.

പുതിയ സാഹചര്യത്തില്‍ ബിഡിജെഎസ്സിന് യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക മാത്രമാണ് പോംവഴിയെന്ന് ബിഡിജെഎസ്സിലെ വലിയൊരു വിഭാഗം നേതാക്കള്‍ കരുതുന്നു. ബിജെപിയുമായി ചേര്‍ന്ന് വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന ദുഷ്‌പേര് വീണ ബിഡിജെഎസിന് യുഡിഎഫ് ബാന്ധവത്തിലൂടെ കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നുമാണ് വെള്ളാപ്പള്ളിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.