വനിതാ മതിലിനൊപ്പം സഹകരിച്ചില്ലെങ്കിൽ എസ് എൻ ഡി പിയിൽ നിന്ന് പുറത്തെന്ന് വെള്ളാപ്പള്ളി
വനിതാ മതിലിനൊപ്പം സഹകരിച്ചില്ലെങ്കിൽ എസ് എൻ ഡി പിയിൽ നിന്ന് പുറത്തെന്ന് വെള്ളാപ്പള്ളി. ഏകമനസ്സോടുകൂടി വനിതാ മതിൽ വിജയിപ്പിക്കാൻ പ്രവർത്തനം നടത്തുമെന്നും വെള്ളാപ്പള്ളി.
ആലപ്പുഴ: വനിതാ മതിലുമായി സഹകരിക്കാത്തവർക്കെതിരെ സംഘടന നടപടിയെടുക്കുമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംഘടനയുടെ തീരുമാനത്തിന് ഒപ്പം നിൽക്കാത്തവർ പുറത്താണ്. ഇത് തുഷാറായാലും നടപടി ഉറപ്പാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
ഏകമനസ്സോടുകൂടി വനിതാ മതിൽ വിജയിപ്പിക്കാൻ പ്രവർത്തനം നടത്തുമെന്നും ഇതിനെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർ നവോത്ഥാനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് പ്രസംഗത്തിന്‍റെ പേരിൽ വർഗ്ഗീയതയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സ് വനിതാ മതിലിൽ നിന്ന് മാറി നിന്നത് ശരിയായില്ല. വനിതാമതിലിൽ നിന്ന് മാറി നിന്നാൽ ചരിത്രം പമ്പര അവരെ വിഡ്ഢികളെന്ന് വിളിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വനിതാ മതിലിന്‍റെ ചർച്ചകൾക്കായി ആലപ്പുഴയിൽ ചേർന്ന എസ് എൻ ഡി പി യോഗം ഭാരവാഹികളുടെ യോഗത്തിലാണ് വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കിയത്. 139ഓളം യോഗം ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുത്തത്. ആലപ്പുഴയിൽ വനിത മതിലിന്‍റെ ഉത്തരവാദിത്വം എസ് എൻ ഡി പി ഏറ്റെടുത്തതാണ്. ഇതിനെ വിജയിപ്പിക്കുന്നത് യോഗത്തിന്‍റെ കടമയാണ്. പത്തനംതിട്ടയിൽ നിന്നുള്ള എസ് എൻ ഡി പി യോഗം പ്രവർത്തകർ ആലപ്പുഴ വനിതാ മതിലിന്‍റെ ഭാഗമാകാനെത്തും. ഇതിന് വേണ്ടി 40 ഓളം വാഹനങ്ങൾ ബുക്ക് ചെയ്തതായും വെള്ളാപ്പള്ളി പറഞ്ഞു.