കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ കുത്തേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച കേസില്‍ നാളെ കോടതി വിധി പറയും. പൊലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ള മരിച്ച കേസിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. പരമാവധി ശിക്ഷവേണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. 

 2012 ജൂണ്‍ 26 നായിരുന്നു സംഭവം. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്റണിയെ ഗ്രേഡ് എസ്‌ഐ ജോയി പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു.വാനില്‍ കിടന്ന കമ്പിപ്പാര എടുത്ത് ആന്റണി എസ്‌ഐയേയും പൊലീസ് ഡ്രൈവറേയും കുത്തി.പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള കുത്തേറ്റ് മരിച്ചു.എസ്‌ഐ ജോയി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൊലീസ് പിന്‍തുടര്‍ന്നതിനെത്തുടര്‍ന്ന് വാന്‍ ഉപേക്ഷിച്ച് കടന്ന ആന്റണിയെ പിന്നെ പിടികൂടിയത് മൂന്നരവര്‍ഷത്തിന്‌ശേഷം. 

വാനിലെ വിരലടയാളവും രക്തക്കറയും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ഈ കേസിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. പൊലീസ് കസ്റ്റഡിയിലായിരുന്ന ഇയാളുടെ വാനും വിചാരണകാലയളവില്‍ കോടതിയിലെത്തിച്ചിരുന്നു.

ആട് ആന്റണിയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൊലീസ് ഡ്രൈവര്‍ ജോയിയും കോടതിയിലെത്തി. കേസില്‍ ആന്റണിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പൊലീസുകാരെ ആക്രമിച്ച കേസിന് പുറമേ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇതിന്റെ വിചാരണയും കോടതില്‍ നടക്കുന്നുണ്ട്.