ദുബൈ: അമിതമായ വാണിജ്യവത്കരണം മാധ്യമങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാർ ദുബായില്‍ പറഞ്ഞു.. യുഎഇ എക്സ്ചേഞ്ച് ചിരന്തന പിവി വിവേകാനന്ദ് അന്താരാഷ്ട്ര മാധ്യമ വ്യക്തിത്വ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തക നിക്ഷേപങ്ങളുടെയും വാണിജ്യ താത്പര്യങ്ങളുടെയും അതിപ്രസരം മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ ദുബായില്‍ പറഞ്ഞു.

മാധ്യമധർമ്മം മാറ്റിവെച്ച് കമ്പനി സിഇഒമാരെ പോലെ എഡിറ്റർമാർ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്ന അവസ്ഥയാണ് നിലവിലുള്ളത്. ജനങ്ങൾക്ക് വേണ്ടത് കൊടുക്കലല്ല ശരിയായ മാധ്യമധർമ്മമെന്നും സമൂഹത്തിലും സംവിധാനങ്ങളിലും ജനപക്ഷ തിരുത്തലുകൾ വരുത്താനുള്ള ആക്കം കൂട്ടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ എക്സ്ചേഞ്ച് ചിരന്തന പിവി വിവേകാനന്ദ് അന്താരാഷ്ട്ര മാധ്യമ വ്യക്തിത്വ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ മനുഷ്യനും ഒരു മാധ്യമ പ്രവർത്തകനായി മാറാൻ കഴിയുന്ന സാമൂഹ്യമാധ്യമങ്ങളുടെ ഈ പ്രളയകാലത്ത് വഴിതെറ്റുന്ന ഭരണകൂടങ്ങളെ പോലും നിലക്കു നിർത്തുവാൻ ജനം സ്വയം പ്രചോദിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. യുഎഇ യിലെ മാധ്യമരംഗത്തെ മികവിനുള്ള യുഎഇ എക്സ്ചേഞ്ച് ചിരന്തന മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് റിപ്പോര്‍ട്ടര്‍ കെആര്‍ അരുണ്‍ ചടങ്ങില്‍ ഏറ്റുവാങ്ങി. വൈ. സുധീർ കുമാർ ഷെട്ടി, പുന്നക്കൻ മുഹമ്മദലി കെ.കെ.മൊയ്തീൻകോയ തുടങ്ങിയവര്‍ പുരസ്കാരദാനചടങ്ങില്‍ പങ്കെടുത്തു.