കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ വീഡിയോ കോൺഫറന്‍സിംഗ് വഴി ഹാജരാക്കാമെന്ന് കോടതി . പൊലീസിന്‍റെ അപേക്ഷ കോടതി അംഗീകരിച്ചു. അഞ്ച് വോളീയങ്ങളായി സമര്‍പ്പിച്ച കേസ് ഡയറി പരിശോധിച്ചാണ് ദിലീപിനെതിരെ കേസില്‍ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇതാണ് ദിലീപിന് ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണമായി കോടതി പറയുന്നത്. പ്രോസീക്യൂഷന്‍റെ കയ്യില്‍ ദിലീപിനെതിരായ തെളിവുണ്ടെന്ന് കോടതിക്ക് ബോധ്യമായി.

ഇനിയും ഈ കേസുമായി ബന്ധപ്പെട്ട തെളിവുകളും പ്രതികളും ലഭിക്കേണ്ടിയിരിക്കുന്നു. കേസിലെ പ്രധാന തുമ്പായ ദൃശ്യങ്ങളും മൊബൈല്‍ ഫോണും നേരിട്ട് ലഭിക്കേണ്ടതുണ്ട്. അത് കിട്ടാത്തതിനാല്‍ ദിലീപ് പുറത്തിറങ്ങുന്നത് അപകടമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറിയില്‍ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു എന്ന് കോടതി കണ്ടെത്തി.

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന നടിക്കെതിരായ ആക്രമണത്തില്‍ നടിക്കെതിരെ ദിലീപിന് വൈരമുണ്ടെന്ന് തെളിയിക്കാന്‍ പറ്റുന്ന കണ്ടെത്തല്‍ പോലീസ് നല്‍കിയിട്ടുണ്ടെന്ന് കോടതി അഭിപ്രായപ്പെടുന്നു.