ഞങ്ങള്‍ക്ക് ആ സ്ഥലത്തെക്കുറിച്ച് പരിചയമില്ലെന്ന് പറഞ്ഞപ്പോള്‍. അവിടെ നിങ്ങളെ സഹായിക്കാന്‍ ആളുണ്ടാവുമെന്ന് സിഐ പറഞ്ഞു. അങ്ങനെ വാരാപ്പുഴയിലെത്തിയ ഞങ്ങള്‍ പിന്നെ നയിച്ചത് ആത്മഹത്യ ചെയ്ത വാസുദേവന്‍റെ സഹോദരന്‍ ഗണേശനാണ്

കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരുടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. അറസ്റ്റിലാവും മുന്‍പ് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവര്‍ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. എറണാകുളം റൂറല്‍ പോലീസിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് വീഡിയോയില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. 

വീഡിയോയില്‍ ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ പറയുന്നത്...

ഡ്യൂട്ടിയ്ക്കിടെയാണ് വരാപ്പുഴയിലേക്ക് പോകണമെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഞങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം ലഭിക്കുന്നത്. എസ്പിയുടെ നിര്‍ദേശമനുസരിച്ചാണ് വിളിക്കുന്നതെന്നും എ്രതയും പെട്ടെന്ന് വാരാപ്പുഴ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമായിരുന്നു ഞങ്ങളോട് പറഞ്ഞത്. തുടര്‍ന്ന് ഞങ്ങള്‍ വരാപ്പുഴയിലെത്തി സി.ഐയെ കണ്ടു. അദ്ദേഹമാണ് ശ്രീജിത്തടക്കമുള്ള പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടത്. 

‍ഞങ്ങള്‍ക്ക് ആ സ്ഥലത്തെക്കുറിച്ച് പരിചയമില്ലെന്ന് പറഞ്ഞപ്പോള്‍. അവിടെ നിങ്ങളെ സഹായിക്കാന്‍ ആളുണ്ടാവുമെന്ന് സിഐ പറഞ്ഞു. അങ്ങനെ വാരാപ്പുഴയിലെത്തിയ ഞങ്ങള്‍ പിന്നെ നയിച്ചത് ആത്മഹത്യ ചെയ്ത വാസുദേവന്‍റെ സഹോദരന്‍ ഗണേശനാണ്. ശ്രീജിത്തിന്‍റെ വീടിലെത്തും മുന്‍പ് ഏഴോളം വീടുകളില്‍ പ്രതികളെ തേടിപോയി. ശ്രീജിത്തിന്‍റെ പേര് പറഞ്ഞതും അയാളുടെ വീട് കാണിച്ചു തന്നതും ഗണേശനാണ്. 

ശ്രീജിത്തിന്‍റെ വീടില്‍ ചെന്നപ്പോള്‍ അയാള്‍ അവിടെ കമഴ്ന്നു കിടക്കുകയായിരുന്നു. പോലീസാണെന്നും കൂടെ വരണമെന്നും പറഞ്ഞപ്പോള്‍ ശ്രീജിത്തിന്‍റെ ഭാര്യ വന്നാണ് അയാളെ എഴുന്നേല്‍പ്പിച്ചത്. അമ്മ വന്ന് ഷര്‍ട്ട് എടുത്തു കൊടുത്തു. ശ്രീജിത്ത് ഞങ്ങള്‍ക്കൊപ്പം വന്നു. 

ശ്രീജിത്തിന് പിടികൂടിയ ശേഷം സിഐ അയച്ച രണ്ട് വണ്ടികളിലാണ് അയാളെ വാരാപ്പുഴ സ്റ്റേഷനിലെത്തിച്ചത്. ശ്രീജിത്തിനെ വാരാപ്പുഴ സ്റ്റേഷനില്‍ കൈമാറിയ ശേഷം ഞങ്ങള്‍ അടുത്ത പ്രതിയെ തേടി പോകുകയും ചെയ്തു. ശ്രീജിത്തിന്‍റെ ഭാര്യ നല്‍കിയ മൊഴിയില്‍ പിറ്റേദിവസം രാവിലെ സ്റ്റേഷനില്‍ വന്നപ്പോള്‍ മര്‍ദ്ദിച്ചവരെ അവിടെ കണ്ടു എന്നു പറയുന്നുണ്ട്. പ്രതികളെ പിടികൂടിയ ശേഷം രാവിലെയോടെ ഞങ്ങള്‍ പെരുന്പാവൂരില്‍ തിരിച്ചെത്തിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരം മൊഴി വന്നത് എന്നറിയില്ല. 

ശ്രീജിത്തിന് മര്‍ദ്ദനമേറ്റ് ആശുപത്രിയിലായ ശേഷം മൂന്ന് ദിവസം കഴിഞ്ഞിട്ടും ഞങ്ങളെയാരേയും ഉന്നത ഉദ്യോഗസ്ഥരോ സ്റ്റേഷൻ ഉദ്യോഗസ്ഥരോ വിവരം അറിയിക്കുകയോ വിശദീകരിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങളെ മനപൂര്‍വ്വം കുടുക്കാന്‍ വേണ്ടിയാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് സംശയമുണ്ട്. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുക മാത്രമേ ഞങ്ങള്‍ ചെയ്തുള്ളൂ. നിര്‍ദേശം ലഭിച്ചതിന് പിന്നാലെ രാത്രിയ്ക്ക് രാത്രി എല്ലാ പ്രതികളേയും പിടിച്ച് പിറ്റേന്ന് രാവിലെ മേലുദ്യോഗസ്ഥരെ കണ്ടപ്പോള്‍ അവരൊക്കെ ഞങ്ങളെ അഭിനന്ദിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ഈ ദുരവസ്ഥയിലാണ് ഞങ്ങള്‍ ഉള്ളത്. ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ ശ്രീജിത്തിന്‍റെ കുടുംബത്തിന് നീതി കിട്ടണം, ഞങ്ങളുടെ കുടുംബത്തിനും നീതി വേണം...