അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചത് കോടതിയലക്ഷ്യമായി കാണണമെന്ന് കത്തില്‍ ആവശ്യം

ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍. ‍കേസ് അട്ടിമറിച്ചുവെന്ന കെ.പി സതീശന്റെ ആരോപണം കോടതിയലക്ഷ്യമാണെന്ന് കാണിച്ച് അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ബാര്‍ കേസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കിയിട്ടുണ്ടെന്നും അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചത് കോടതിയലക്ഷ്യമായി കാണണമെന്നും അസ്താനയുടെ കത്തില്‍ ആവശ്യപ്പെടുന്നു.

Add Asianetnews as a Preferred SourcegooglePreferred

കത്ത് കണക്കിലെടുത്ത് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരായ കോടതി അലക്ഷ്യ നടപടികള്‍ ആദ്യന്തര വകുപ്പ് പരിശോധിക്കുകയാണ്. കേസില്‍ കെ.എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ഒത്തുകളിയെന്നായിരുന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെപി സതീശന്‍ ആരോപിച്ചത്. കെ.എം.മാണിയെ രക്ഷിക്കാന്‍ ഗൂഡാലോചന നടന്നു. അന്വേഷണം തുടരാനായിരുന്നു തന്റെ നിയമോപദേശം. കഴിഞ്ഞ ചൊവ്വാഴ്ചയും ഉദ്യേഗസ്ഥര്‍ വന്ന് കണ്ടിരുന്നെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു വിലയിരുത്തല്‍. കേസ് അവസാനിപ്പിച്ചത് താനറിഞ്ഞില്ല. എല്ലാം അപ്രതീക്ഷിതമാണ്. മാണിയെ രക്ഷിക്കാനുള്ള ഗൂഡാലോചനയില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട്. കേസുമായി മുന്നോട്ട് പോകാനുള്ള തെളിവുകള്‍ ഇപ്പോള്‍ തന്നെ വിജിലന്‍സിന്റെ കയ്യിലുണ്ട്. കഴിഞ്ഞ ആഴ്ച തന്നെ വന്ന് കണ്ടപ്പോള്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഉദ്യേഗസ്ഥന് ഉപദേശം നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.