പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സമ്പന്നരുടെ ചിലവില്‍ ചില ദേവസ്വം ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തിയ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും. കഴിഞ്ഞ തവണ ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞാണ് ദേവസ്വംബോര്‍ഡിലെ ചില ഉദ്യഗസ്ഥര്‍ വിദേശത്തേക്ക് പറന്നത്. ഉന്നത ഉദ്യോഗസ്ഥരടക്കം യാത്രചെയ്തത് തായ്‌ലാന്റ്,മലേഷ്യ, ശ്രീലങ്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കാണ്. ചിലര്‍ ഒരേ രാജ്യത്തേക്ക് നാല് തവണ വരെ പോയതായും വിവരമുണ്ട്. 

ദര്‍ശനത്തിനെത്തിയ സമ്പന്നരുടെ ആനുകൂല്യങ്ങള്‍ സ്വികരിച്ചു കൊണ്ടുള്ള സൗജന്യയാത്രകളായിരുന്നു എല്ലാം.നിലവിലെ ദേവസ്വംബോര്‍ഡ് ചട്ടം അനുസരിച്ച് ദേവസ്വംബോര്‍ഡിന്റെ അധികാരപരിധിക്ക് പുറത്തുള്ള യാത്രകള്‍ക്ക് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുമതി നേടണം. ഇത്തരത്തില്‍ അനുമതി ഇല്ലാതെ പന്ത്രണ്ട് പേര്‍ യാത്രനടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇവരുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ പരിശോധിക്കാന്‍ ദേവസ്വം വിജിലന്‍സിന് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഉദ്യോഗസ്ഥരില്‍ ചിലര്‍ ഹൈദരാബാദ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിരവധിതവണ കുടുംബസമേതം യാത്രചെയ്തതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തീര്‍ത്ഥാടനത്തിന് എത്തിയ വ്യവസായികളുടെ അതിഥികളായാണ് യാത്രകള്‍ നടത്തിയത്.വിഷയത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണത്തിന് ശേഷം മേല്‍ നടപടികളിലേക്ക് കടക്കാനാണ് ദേവസ്വംബോര്‍ഡിന്റെ തീരുമാനം.