കൊടുവള്ളി: കൊടുവള്ളി ജോയിന്‍റ് ആര്‍ ടി ഒ ആര്‍ടിഓയുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് റെയ്‍ഡ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിജലൻസ് റെയ്ഡ് നടത്തിയത്. നിരവധി രേഖകൾ പിടിച്ചെടുത്തു.

കൊടുവള്ളി ജോയിന്റെ ആര്‍ ടി ഒ. സി വി എം ശരീഫിന്റെ താമരശ്ശേരി പരപ്പന്‍പൊയിലിലെ വീട്ടിലും കൊടുവള്ളി ജോയിന്റ് ആര്‍ ടി ഓഫീസിലുമാണ് വിജിലന്‍സ് സംഘം പരിശോധനക്കെത്തിയത്. കോഴിക്കോട് വിജിലന്‍സ് സെല്‍ ഡി വൈ എസ് പി. കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സി ഐ മാരായ ബാലചന്ദ്രന്‍, രമേഷ്, സുരേഷ്, ഷിബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

രാവിലെ പത്തുമണിയോടെയാണ് രണ്ട് സ്ഥലങ്ങളിലും പരിശോധന ആരംഭിച്ചത്. ഷരീഫ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാധിച്ചെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി വിജിലന്‍സ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവു പ്രകാരം ഷരീഫിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പദവി ദുരുപയോഗം ചെയ്ത് ആഡംബര വീടും മറ്റ് സ്വത്തുക്കളും സമ്പാദിച്ചുവെന്നായിരുന്നു ഷരീഫിനെതിരെ ആരോപണം ഉയര്‍ന്നത്.

മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഷരീഫ് മാസങ്ങള്‍ക്കുമുമ്പാണ് ജോയിന്റ് ആര്‍ ടി ഒ ആയി നിയമിതനായത്. നിര്‍ണായക രേഖകൾ വിജിലൻസ് പിടികൂടിയതായാണ് സൂചന.