തുടക്കത്തില്‍ 152 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന വിമാനമാണ് കഴിഞ്ഞ ദിവസം 38.8 കോടിക്ക് വില്‍ക്കേണ്ടിവന്നത്.


മുംബൈ: വന്‍തുകയുടെ സാമ്പത്തിക ക്രമേക്കടുകള്‍ നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയുടെ ആഢംബര വിമാനം ലേലം ചെയ്തുവിറ്റു. 2016 മാര്‍ച്ച് മുതല്‍ നടത്തി വരുന്ന നാല് ലേല ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. അഞ്ചാമത്തെ ലേലത്തില്‍ വെച്ച് ഫ്ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് 38.8 കോടി രൂപയ്ക്ക് വിമാനം സ്വന്തമാക്കിയത്.

തുടക്കത്തില്‍ 152 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന വിമാനമാണ് കഴിഞ്ഞ ദിവസം 38.8 കോടിക്ക് വില്‍ക്കേണ്ടിവന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സേവന നികുതി അടവില്‍ 800 കോടിയോളം രൂപ കുടിശിക വരുത്തിയതിന് 2013ലാണ് A319 ജെറ്റ് വിമാനം ജപ്തി ചെയ്തത്. അന്ന് മുതല്‍ മുംബൈ വിമാനത്താവളത്തിലെ ഹാങ്ങറിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. 2016 മാര്‍ച്ചില്‍ വിമാനം ആദ്യം ലേലത്തില്‍ വെച്ചു. 152 കോടി അടിസ്ഥാന വില നിശ്ചയിച്ചിരുന്നെങ്കിലും ഒരു കക്ഷി മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. 1.09 കോടി മാത്രമാണ് അവര്‍ വിമാനത്തിന് നല്‍കിയ വില. ഇതോടെ ലേലം റദ്ദാക്കി. പിന്നീട് 10 ശതമാനം വീതം വില കുറച്ച് കുറച്ചാണ് ഇപ്പോഴത്തെ വിലയില്‍ ഇടപാട് നടന്നത്. ദീര്‍ഘകാലമായി വിമാനം എയര്‍പോര്‍ട്ടിലെ ഹാങറില്‍ സൂക്ഷിച്ചതിനെതിരെ മുംബൈ വിമാനത്താവള അധികൃതരും കോടതിയെ സമീപിച്ചിരുന്നു.