മലപ്പുറം: മലപ്പുറം വളാഞ്ചാരിയിലെ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാര്‍ വധക്കേസില്‍ പ്രതികളായ ഭാര്യ ജ്യോതിയും സുഹൃത്ത് മുഹമ്മദ് യുസഫും കുററക്കാരെന്നു കോടതി. മഞ്ചേരി സെഷന്‍സ് കോടതിയുടെതാണ് വിധി. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.

കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുററങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ കൊല്ലം ആഗസ്ററ് 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി വെണ്ടാനൂരിലെ ഗ്യാസ് ഏജന്‍സി ഉടമയായ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിവേററ നിലയില്‍ ഭാര്യ ജ്യോതിയെയും വീട്ടിനുള്ളില്‍ കണ്ടെത്തിയിരുന്നു.

കവര്‍ച്ച ശ്രമമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ജ്യോതി തന്നെ മുറിവേല്‍പ്പിച്ചതാണെന്നും കൊലപാതകത്തില്‍ ജ്യോതിയും പങ്കാളിയാണെന്നും അടുത്ത ദിവസം തന്നെ പൊലീസ് കണ്ടെത്തി. ജ്യോതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് എറണാകുളത്ത് അയല്‍വാസിയായ മുഹമ്മദ് യുസഫിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. കൊലപാതകം നടന്ന ദിവസം ജ്യോതി തന്നെ യുസഫിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുകയും രാത്രി വൈകി വീട്ടിലെത്തിയ വിനോദിനെ രണ്ടുപേരും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
വിനോദിന് മറ്റൊരു ഭാര്യയും മകളുമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകം നടത്താന്‍ ജ്യോതി പദ്ധതിയിട്ടതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

സുപ്രീം കോടതിയില്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും വിചാരണക്കോടതിയോട് കേസ് എത്രയും പെട്ടന്ന് തീര്‍പ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി എംആര്‍ അനിതയാണ് പ്രതികള്‍ കുററക്കാരാണെന്ന് കണ്ടെത്തിയത്