വിളിക്കാത്ത കല്യാണത്തിന് സദ്യയുണ്ണാൻ പോയി  പിന്നീടൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല എന്നാൽ കഥയിൽ അതൊരു അനുഭവമായി

വിളിക്കാത്ത കല്യാണത്തിന് സദ്യയുണ്ണാൻ പോയ കോളേജ് അനുഭവത്തെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് ഷോബിൻ കമ്മട്ടം എന്ന ചെറുകഥാകൃത്ത്. തന്റെ പുസ്തകത്തിലെ കഥയിലൊന്നിൽ ഈ അനുഭവം കൂടി അയാൾ എഴുതിച്ചേർത്തിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ ഏറ്റവും വലിയ തമാശകളിലൊന്നായിരുന്നു ഇത്തരം കല്യാണ സദ്യകൾ. എന്നാൽ ചിലർക്കത് ഒരു നേരമെങ്കിലും വയറു നിറയെ ഭക്ഷണം കഴിക്കാനുള്ള അപൂർവ അവസരവും. തൃശൂർ സെന്റ് തോമസ് കോളജിൽ പഠിക്കുന്ന കാലത്ത് വിളിക്കാത്ത കല്യാണത്തിന് പോയ അനുഭവം പറയുകയാണ് ഷോബിൻ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാറമേക്കാവ് അ​ഗ്രശാല കല്യാണ മണ്ഡപം ആണ് സ്ഥലം. ആരുടെയോ കല്യാണത്തിന് അവസാന പന്തിക്ക് ഉണ്ണാനിരിക്കുമ്പോൾ ആരാണെന്ന ചോദ്യവുമായി ചോറു വാരിയ വലതുകൈത്തണ്ടയിലൊരു പിടി വീഴുന്നു. കള്ളനെപ്പോലെ വലിച്ചിഴച്ച് ഓഡിറ്റോറിയത്തിന് പിറകിലെത്തിക്കുമ്പോൾ കരണത്തൊരടിയും. മുഷിഞ്ഞ ഒറ്റമുണ്ട് വലിച്ചഴിച്ച് കള്ളനെപ്പോലെ അവരുടെ നടുവിൽ നിന്ന നിമിഷങ്ങളെ സങ്കടത്തോടെയാണ് ഷോബിൻ‌ ഓർത്തെടുക്കുന്നത്. കരഞ്ഞ് തിരിച്ചിറങ്ങിയപ്പോൾ കല്യാണപ്പെണ്ണിന്റെ അച്ഛൻ പോക്കറ്റിൽ കുറച്ച് കാശും വച്ചു തന്നു. പിന്നീടൊരിക്കലും വിളിക്കാത്ത സദ്യയ്ക്ക് പോയിട്ടില്ല.

പിന്നീട് വർഷങ്ങൾക്ക് ശേഷം മാതൃഭൂമിയുടെ പുസ്തകമേള അതേ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമയം. കടലോളം പ്രണയം എന്ന സ്വന്തം പുസ്തകം നേരിട്ട് കാണാനാണ് അയാൾ പഴയ ഓഡിറ്റോറിയത്തിലെത്തുന്നത്. അന്നവിടെ തനിക്ക് കരണത്ത് സമ്മാനം നൽകിയ ആ സെക്യൂരിറ്റിക്കാരനുണ്ടായിരുന്നു എന്ന് ഷോബിൻ തന്റെ കുറിപ്പിൽ പറയുന്നു. പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ച്, അയാൾക്കൊരു പുസ്തകം സമ്മാനിച്ചാണ് അവിടെ നിന്നിറങ്ങി നടന്നത് എന്ന് പറഞ്ഞാണ് ഷോബിൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: