Asianet News MalayalamAsianet News Malayalam

പുറത്ത് ബോംബേറ്; ശബ്‍ദം കേട്ട് മകൾ പേടിക്കാതിരിക്കാൻ പൊട്ടിച്ചിരിപ്പിച്ച് അച്ഛൻ- വൈറൽ വീഡിയോ

നാലുവയസ്സുകാരി സെൽവയും അച്ഛൻ അബ്ദുള്ളയുമാണ് ബോംബേറിന്റെ ശബ്ദം കേൾക്കുമ്പോൾ ചിരിക്കുന്നത്. ഒരു തരം കളിയാണെന്ന് പറഞ്ഞായിരുന്നു അബ്ദുള്ള മകളെ ചിരിപ്പിച്ചത്. 

father makes daughter laugh distract from sounds of Bombing in Idlib Syria viral video
Author
Syria, First Published Feb 18, 2020, 12:48 PM IST

ദമാക്കസ്: തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്ന രാജ്യമാണ് സിറിയ. അയൽരാജ്യങ്ങളുടെ ആക്രമണവും ആഭ്യന്തര യുദ്ധവും ശക്തമായ സിറിയയിൽ വെടിയൊച്ചകളും മിസൈൽ ആക്രമങ്ങളും സ്ഥിരം കാഴ്ചയാണ്. ഓരോ നിമിഷവും പേടിച്ചാണ് സിറിയൻ ജനത ജീവിക്കുന്നത്. എന്നും വെടിയൊച്ചകളും ബോംബേറും പതിവായതിനാൽ മുതിർന്നവർക്ക് അത് ശീലമാണ്. എന്നാൽ, തന്റെ നാലുവയസ്സുകാരി മകൾ ബോംബേറിന്റെ വലിയ ശബ്ദം കേട്ട് പേടിക്കാതിരിക്കാൻ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു അച്ഛന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സിറിയയിലെ ഇദ്‍ലിബിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

നാലുവയസ്സുകാരി സെൽവയും അച്ഛൻ അബ്ദുള്ളയുമാണ് ബോംബേറിന്റെ ശബ്ദം കേൾക്കുമ്പോൾ ചിരിക്കുന്നത്. ഒരു തരം കളിയാണെന്ന് പറഞ്ഞായിരുന്നു അബ്ദുള്ള മകളെ ചിരിപ്പിച്ചത്. ബോംബ് എറിയുന്ന ശബ്ദം കേൾക്കുമ്പോൾ‌ പൊട്ടിച്ചിരിക്കണമെന്ന് അബ്ദുള്ള മകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ബോംബ് പൊട്ടുന്നത് കേൾക്കുമ്പോഴെല്ലാം സെൽവ പൊട്ടിപ്പൊട്ടിച്ചിരിക്കും. എന്നാൽ, ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് അബ്ദുള്ളയുടെ മനസ്സ് പിടിയുന്നത് വൈറലായ ​ദൃശ്യങ്ങളിലൂടെ കാണാനാകും.

മാധ്യമപ്രവർത്തകനായ അലി മുസ്തഫയാണ് വീഡിയോ സമൂഹമാധ്യമങ്ങിലൂടെ പങ്കുവച്ചത്. ''എന്തൊരു സങ്കടകരമായ ലോകമാണ്. ബോ‌ംബ് എറിയുന്ന ശബ്ദം കേട്ട് മകൾ പേടിക്കാതിരിക്കാൻ അച്ഛൻ പുതിയ കളികൾ ഉണ്ടാക്കുകയാണ്. ഓരോനിമിഷവും സിറിയയിൽ ബോംബേറ് നടക്കുകയാണ്. അവൾ ചിരിക്കുകയാണ്. അതിനാൽ‌ അവൾ പേടിക്കില്ല'', എന്ന കുറിപ്പോടെയായിരുന്നു അലി മുസ്തഫ വീഡിയോ പങ്കുവച്ചത്.

"

അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം വീഡിയോയിലൂടെ മനസ്സിലാകുന്നുണ്ടെന്നാണ് കണ്ടവരെല്ലാം ഒന്നടങ്കം പറയുന്നത്. വീഡിയോ കണ്ട് കണ്ണും മനസ്സും നിറഞ്ഞവരും കുറവല്ല. വാക്കുകൾക്ക് അധീതമാണ് അവരുടെ ബന്ധമെന്നും ഒരച്ഛൻ തന്റെ മകളെ ഇത്തരത്തിൽ സംരക്ഷിക്കുന്നത് കണ്ണുനിറയ്ക്കുകയാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ആഭ്യന്തര യുദ്ധവും ഐഎസ് ഭീഷണിയും തുടരുന്ന സിറിയയിൽ നിന്നും ദിവസവും നിരവധിയാളുകളാണ് പാലായനം ചെയ്ത് പോകുന്നത്.  വടക്ക് പടിഞ്ഞാറൽ സിറിയയിൽ നിന്ന് സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന 800,000ത്തിലധികം ആളുകൾ ഒഴിഞ്ഞു പോയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 60 ശതമാനം പേരും കുട്ടികൾ ആണെന്നതാണ് ശ്രദ്ധേയം. ഒമ്പത് വർഷമായി തുടരുന്ന ആഭ്യന്തര പ്രശ്നങ്ങളിൽ ഇതുവരെ 500,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.   

Follow Us:
Download App:
  • android
  • ios