നൂറുകിലോയോളം ഭാരമുള്ള ആംബര്‍ഗ്രീസാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും ഭാരമേറിയ തിമിംഗലത്തിന്‍റെ ഛര്‍ദ്ദിയാണ് ഇതെന്നാണ് വിലയിരുത്തുന്നത്. 

വളരെ കുറഞ്ഞ മാസശമ്പളത്തിന് ജോലി ചെയ്തിരുന്ന മത്സ്യ ബന്ധനത്തൊഴിലാളിക്ക് കടല്‍ തീരത്ത് നിന്ന് ലഭിച്ചത് കിടിലന്‍ 'നിധി'. കടല്‍ത്തീരത്ത് കൂടിയുള്ള നടത്തത്തിനിടയിലാണ് 24 കോടിയുടെ നിധി മണലിനുള്ളില്‍ നിന്ന് ലഭിച്ചത്. തായ്ലാന്‍ഡില്‍ നിന്നുള്ള മത്സ്യബന്ധനത്തൊഴിലാളിയായ നരിസ് സുവാന്നസാംഗ് എന്ന അറുപതുകാരനാണ് വന്‍വിലയുള്ള ആംബര്‍ഗ്രീസ് എന്ന തിമിംഗലത്തിന്‍റെ ഛര്‍ദ്ദി കടല്‍ത്തീരത്ത് നിന്ന് ലഭിച്ചത്. തെക്കന്‍ തായ്ലാന്‍ഡിലെ നാഖോണ്‍ സി താമ്മറാറ്റ് എന്ന പ്രദേശത്തെ കടല്‍ത്തീരത്ത് നിന്നാണ് തിമിംഗലത്തിന്‍റെ ഛര്‍ദ്ദി ലഭിച്ചത്. 

കടല്‍ത്തീരത്ത് ഒഴുകിയെത്തിയ നിലയില്‍ കണ്ട മങ്ങിയ നിറത്തിലുള്ള കല്ലുപോലുള്ള വസ്തു എടുക്കുമ്പോള്‍ വന്‍വിലയുള്ള ആംബര്‍ഗ്രീസാണ് ഇതെന്ന് നരിസിന് അറിയില്ലായിരുന്നു. ഭാരം കൂടുതലായതിനാല്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുവിന്‍റെ സഹായം തേടിയ നരിസ് ഇതിന് ശേഷം നടത്തിയ സൂക്ഷമ പരിശോധനയിലാണ് കണ്ടെത്തിയത് ആംബര്‍ഗ്രീസാണെന്ന് കണ്ടെത്തിയത്. നൂറുകിലോയോളം ഭാരമുള്ള ആംബര്‍ഗ്രീസാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും ഭാരമേറിയ തിമിംഗലത്തിന്‍റെ ഛര്‍ദ്ദിയാണ് ഇതെന്നാണ് വിലയിരുത്തുന്നത്. 

വിവരം വാര്‍ത്തയായതോടെ 24 കോടി നല്‍കാമെന്ന് ഒരു ബിസിനസുകാരന്‍ വാഗ്ദാനം ചെയ്തതായാണ് നരിസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. വളരെ കുറഞ്ഞ മാസശമ്പളത്തിന് ജോലി ചെയ്തിരുന്ന മത്സ്യബന്ധനത്തൊഴിലാളി അപ്രതീക്ഷിത നിധിയുടെ സന്തോഷം മറച്ചുവയ്ക്കുന്നില്ല. ലഭിച്ച തിമിംഗലത്തിന്‍റെ ചര്‍ദ്ദിയുടെ നിലവാരമനുസരിച്ച് ലഭിക്കുന്ന തുക ഇനിയും കൂടുമെന്നാണ് നിരീക്ഷിക്കുന്നത്. തിമിംഗലം ഛര്‍ദ്ദിക്കുമ്പോള്‍ കിട്ടുന്ന മെഴുകുപോലുളള വസ്തുവാണ് ആമ്പര്‍ഗ്രിസ്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആമ്പർഗ്രിസ് ഉപയോഗിക്കുന്നത്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തു ജലനിരപ്പിലൂടെ ഒഴുകി നടന്നാണ് തീരത്ത് അടിയുന്നത്.