ചീറിപ്പായുന്ന ഒരു ട്രെയിനിന് മുകളിൽ ഓടുകയും നടക്കുകയും ചെയ്യുന്ന വീഡിയോ ആണ് ഇൻസ്റ്റഗ്രാം പേജുകളിൽ പ്രത്യക്ഷപ്പെട്ടത്
സോഷ്യൽ മീഡിയക്കാലത്ത് കേവലം ഒരു വീഡിയോയിലൂടെ വൈറലാകാനായി അതിസാഹസികതയും ഞെട്ടിക്കുന്ന അഭ്യാസങ്ങളും പുറത്തെടുക്കുന്നവരും നമുക്ക് ചുറ്റിലും ഉണ്ട്. അത്തരം അതിസാഹസികതകൾ പലപ്പോഴും അപകടം വിതയ്ക്കുന്ന വാർത്തകളും നമ്മൾ കണ്ടിട്ടുണ്ട്. കെട്ടിടത്തിന് മുകളിലും പാറക്കെട്ടുകളിലും ചീറിപ്പായുന്ന ട്രെയിനിന് മുന്നിലുമൊക്കെ വീഡിയോ ചിത്രീകരിച്ച് അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടമായവരുടെ നിരവധി വാർത്തകളാണ് പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴിതാ അമേരിക്കയിൽ നിന്നും പുറത്തുവരുന്നതും അത്തരമൊരു വാർത്തയാണ്. ചീറിപ്പായുന്ന ട്രെയിനിന് മുകളിൽ കയറി അഭ്യാസം കാണിക്കുന്നവരുടെ വീഡിയോ ഇൻസ്റ്റഗ്രാം പേജുകളിൽ പ്രത്യക്ഷപ്പെട്ടതോടെ ഇതിനെതിരെ വിമർശനവും ശക്തമാണ്. ജീവൻ കളയുന്ന പരിപാടി എന്ന വിമർശനമാണ് പൊതുവേ ഉയരുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി ഇൻസ്റ്റഗ്രാമിൽ വലിയ ചർച്ചയായി മാറിയ ഒരു വീഡിയോ ആണ് ന്യുയോർക്ക് നഗരത്തിലെ ഒരു ട്രെയിന് മുകളില്‍ കയറി നിന്ന കൗമാരക്കാരന്‍റെ സാഹസിക പ്രകടനം. ചീറിപ്പായുന്ന ഒരു ട്രെയിനിന് മുകളിൽ ഓടുകയും നടക്കുകയും ചെയ്യുന്ന വീഡിയോ ആണ് ഇൻസ്റ്റഗ്രാം പേജുകളിൽ പ്രത്യക്ഷപ്പെട്ടത്. newyork__only എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇത്തരമൊരു വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നെ പല പല അക്കൗണ്ടുകളിലും ഇത്തരം വീഡിയോ പ്രത്യക്ഷപ്പെട്ടു. അമേരിക്കയടക്കമുള്ള വിവിധ രാജ്യങ്ങളിൽ ഇത്തരം റീൽസുകൾ ചെയ്യാനായി പലരും ശ്രമിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു. സബ്‍വേ സര്‍ഫിംഗ് എന്ന് വിളിക്കുന്ന ഇത്തരം അതിസാഹസികതക്ക് യൂറോപ്പിലെയും യു എസിലെയും കൗമാരക്കാർ ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെ വ്യാപകമായ വിമർശനവും ഇതിനെതിരെ ഉയർന്നിട്ടുണ്ട്.
വീഡിയോ കാണാം
വീഡിയോയില്‍ ഒരു സ്റ്റേഷനിലേക്ക് അതിവേഗത്തില്‍ പാഞ്ഞുവരുന്ന ട്രെയിനിന്‍റെ മുകളില്‍ ഹൂഡിയും ഒരു ജോഡി ഡെനിമും ബാക്ക്‌പാക്കും ധരിച്ച ഒരു കൗമാരക്കാരൻ മുകളിൽ നിൽക്കുന്നതാണ്. ട്രെയിന്‍ സ്റ്റേഷന്‍ കടന്ന് പോകുന്നതിന് മുമ്പ് അവന്‍ തിരിഞ്ഞ് നിന്ന് ട്രെയിന്‍റെ എതിര്‍ ദിശയില്‍ സിനിമാ സ്റ്റൈലില്‍ ഓടുന്നതും വീഡിയോയില്‍ കാണാം. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നവർ ചീറിപ്പായുന്ന ട്രെയിനിന് മുകളിലെ യുവാവിൻ്റെ അഭ്യാസം മൊബൈലിൽ പകർത്തുന്നതും വീഡിയോയിൽ കാണാം. ട്രെയിനിന് മുകളിലെ ഓട്ടത്തിനിടെ യുവാവിൻ്റെ ബാലൻസ് പോകുന്നുണ്ടെങ്കിലും വലിയ അപകടം ഒഴിവായി. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേരാണെത്തിയത്. വിവേകശൂന്യമായ സ്റ്റണ്ട് എന്നായിരുന്നു പലരും ഇതിനെ വിശേഷിപ്പിച്ചത്. ജീവൻ കളയുന്ന പരിപാടിയാണ് ഇതെന്നും കടുത്ത നടപടിയാണ് വേണ്ടതെന്നും പലരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
