ജബല്‍പ്പൂര്‍ എസ്.പി അമിത് സിംഗിന്‍റെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ എസ്.പി ചുമതല ഏറ്റെടുക്കല്‍. 

ജബല്‍പ്പൂര്‍: അഞ്ച് മിനുട്ട് പൊലീസ് സൂപ്രണ്ടാകുവാന്‍ അവസരം കിട്ടിയപ്പോള്‍ സ്വന്തം പിതാവിനെതിരെ നടപടിക്ക് നിര്‍ദേശിച്ച് വിദ്യാര്‍ത്ഥിയായ കുട്ടി. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം. മൂന്ന് കുട്ടികളെ അ‌‌ഞ്ച് മിനുട്ട് നേരത്തേക്ക് പൊലീസ് സൂപ്രണ്ടാക്കി നിയമിച്ചതായിരുന്നു ജബല്‍പ്പൂര്‍ പൊലീസ്. സ്റ്റുഡന്‍റ് പൊലീസ് സ്കീം അനുസരിച്ചാണ് ഈ സംഭവം. സൗരവ്, സിദ്ധാര്‍ത്ഥ്, രാകേഷ് എന്നി വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവസരം ലഭിച്ചത്. ഇവര്‍ മൂന്നുപേരും ജബല്‍പ്പൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.

Add Asianetnews as a Preferred SourcegooglePreferred

ഇതില്‍ രാകേഷാണ് അമ്മയെ തല്ലുന്ന സ്വന്തം പിതാവിനെതിരെ നടപടി വേണം എന്നാണ് ആവശ്യപ്പെട്ടത്. ജബല്‍പ്പൂര്‍ എസ്.പി അമിത് സിംഗിന്‍റെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ എസ്.പി ചുമതല ഏറ്റെടുക്കല്‍. പൊലീസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കുവാനുള്ള അവസരമാണ് ഇതെന്നാണ് ഇദ്ദേഹം പറയുന്നത്. 

കുട്ടികളുടെ ഒരു സ്വപ്നമാണ് ഇത്തരത്തില്‍ പൂവണിഞ്ഞത്, ഇതിനാല്‍ തന്നെ ഭാവിയില്‍ തങ്ങളുടെ ചുറ്റുവട്ടത്തെ കുറ്റക‍ൃത്യങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ധൈര്യം ഇവരില്‍ ഉണ്ടാകുമെന്ന് പ്രതിക്ഷിക്കാം - ജബല്‍പ്പൂര്‍ എസ്പി പറയുന്നു.

എന്താണ് എസ്.പിയായ ശേഷം ചെയ്യാന്‍ ആഗ്രഹം എന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥികളില്‍ ഒരാളായ സൗരവ് പറഞ്ഞത് ഇങ്ങനെ -"എന്‍റെ വീട്ടിന് അടുത്ത് കള്ളും കഞ്ചാവും വില്‍ക്കുന്നുണ്ട് ഇതിനെതിരെ നടപടി എടുക്കണം". എസ്.പി സീറ്റില്‍ ഇരുന്ന ഉടന്‍ സൗരവ് തന്‍റെ വീട്ടിനടുത്ത പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഇതിന് നിര്‍ദേശം നല്‍കി.