പാവപ്പെട്ട മൃഗങ്ങളെ കൊല ചെയ്താല്‍ വലിയ രീതിയില്‍ ആപത്തുണ്ടാകും. നിങ്ങള്‍ മൃഗങ്ങളെ കൊല ചെയ്യുകയാണ്. മൃഗങ്ങളുടെ കൊലപാതകത്തിന് പരിസ്ഥിതി നശിക്കുന്നതുമായി നേരിട്ട് ബന്ധമുണ്ട്.

ദില്ലി: ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്ഫോടനവും മണ്ണിടിച്ചിലിനും കാരണമാകുന്നത് മനുഷ്യര്‍ മാംസ ഭക്ഷണം കഴിക്കുന്നത് മൂലമാണെന്ന പ്രസ്താവനയുമായി ഐഐടി ഡയറക്ടര്‍. മണ്ടി ഐഐടി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്റയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് വിവാദ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഓഡിറ്റോറിയത്തില്‍ കുട്ടികളോട് സംസാരിക്കുന്ന ലക്ഷ്മിധറിന്‍റെ വീഡിയോ വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മാംസ ഭക്ഷണം ഉപേക്ഷിച്ച് നല്ല മനുഷ്യരാവാന്‍ കുട്ടികളോട് ലക്ഷ്മിധര്‍ ആഹ്വാനം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. നല്ല മനുഷ്യരാകാന്‍ നിങ്ങള്‍ക്ക് എന്താണ് ചെയ്യാനാവുക? മാംസം കഴിക്കാനേ പാടില്ല എന്നാണ് രാജ്യത്തെ ഏറ്റവും മികച്ച ടെക്നോളജി സ്ഥാപനമായി വിലയിരുത്തുന്ന ഐഐടിയുടെ ഡയറക്ടര്‍ പദവിയിലുള്ള ലക്ഷ്മിധര്‍ നിര്‍ദേശിക്കുന്നത്. ഇതിന് പിന്നാലെ മാംസ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാവപ്പെട്ട മൃഗങ്ങളെ കൊല ചെയ്താല്‍ വലിയ രീതിയില്‍ ആപത്തുണ്ടാകും. നിങ്ങള്‍ മൃഗങ്ങളെ കൊല ചെയ്യുകയാണ്. മൃഗങ്ങളുടെ കൊലപാതകത്തിന് പരിസ്ഥിതി നശിക്കുന്നതുമായി നേരിട്ട് ബന്ധമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്ക് അത് കാണാനാവില്ല. എന്നാല്‍ അതുണ്ടാകും. മേഘ വിസ്ഫോടനവും പ്രളയവും വീണ്ടും വീണ്ടും നിങ്ങള്‍ കാണും. ഇതെല്ലാം ക്രൂരതയുടം പ്രത്യാഘാതങ്ങളാണ്.

വൈറലായ വീഡിയോയേക്കുറിച്ച് ലക്ഷ്മിധര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ വലിയ രീതിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ സജീവമായതാണ് വലിയ രീതിയിലെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാണെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് ഐഐടി ഡയറക്ടര്‍ മാംസാഹാരത്തിനെ ഇത്തരമൊരു വിവാദ കുരുക്കിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന രീതിയിലാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറെയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം