വിവാഹ ചടങ്ങിനായി ഇന്ത്യയിലെത്താന്‍ പാക് യുവതിക്ക് 45 ദിവസത്തെ വിസ ലഭിച്ചു
കൊല്‍ക്കത്ത: അതിര്‍ത്തി കടന്നുള്ള മറ്റൊരു പ്രണയം കൂടി പൂവണിയാന്‍ പോവുകയാണ്. വിവാഹ ചടങ്ങിനായി ഇന്ത്യയിലെത്താന്‍ പാക് യുവതിക്ക് 45 ദിവസത്തെ വിസ ലഭിച്ചു. കൊല്‍ക്കത്ത സ്വദേശിയാണ് വരന്‍.
പാക് പഞ്ചാബിൽ നിന്നുള്ള ജാവരിയ ഖാനം എന്ന യുവതിയാണ് വാഗാ അതിർത്തിയിലൂടെ ഇന്ത്യയിലെത്തിയത്. പിതാവ് അസ്മത്ത് ഖാനും കൂടെയുണ്ടായിരുന്നു. വരന്‍ സമീർ ഖാൻ, പിതാവ് അഹമ്മദ് കമാൽ ഖാൻ യൂസഫ്‌സായ്ക്കൊപ്പം ജാവരിയയെ സ്വീകരിക്കാന്‍ അതിര്‍ത്തിയിലെത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് യുവതിയെ വരവേറ്റത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലുമെത്തി.
അഞ്ച് വർഷമായി ജാവരിയയും സമീറും പ്രണയത്തിലാണ്. 2024 തുടക്കത്തില്‍ കൊല്‍ക്കത്തയിലായിരിക്കും വിവാഹം. തുടക്കത്തില്‍ വിസ ലഭിക്കാന്‍ ചില തടസ്സങ്ങളുണ്ടായിരുന്നു. പിന്നീട് 45 ദിവസം ഇന്ത്യയില്‍ തങ്ങാന്‍ അനുമതി ലഭിച്ചെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ ശേഷം വിസ നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കാനാണ് യുവതിയുടെ തീരുമാനം. പശ്ചിമ ബംഗാൾ സ്വദേശിയായ സമീര്‍ ഖാന്‍ നിലവില്‍ ഗുര്‍ദാസ്പൂരിലാണ് താമസിക്കുന്നത്. എന്നാല്‍ കൊല്‍ക്കത്തയിലായിരിക്കും വിവാഹ ചടങ്ങുകള്‍. പ്രതിശ്രുത വധൂവരന്മാര്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ക്കായി വിമാനത്തില്‍ കുടുംബത്തോടൊപ്പം കൊല്‍ക്കത്തയിലേക്ക് യാത്ര തിരിച്ചു.
