തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള പൈലിംഗ് അപകടകരമല്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. സമരസമിതിയുടെ പ്രധാനപ്പെട്ട ആവശ്യം പൈലിംഗ് നിര്‍ത്തിവെക്കണം എന്നായിരുന്നു. തുടര്‍ന്ന് കോളേജ് ഓഫ് എന്‍ജിനിയറിംഗിലെ വിദഗ്ധ സമിതി നടത്തിയ പഠനത്തിലാണ് പൈലിംഗ് അപകടകരമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. വിദഗ്ധ സമിതി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട്‌ നൽകി. 

അതേസമയം നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്ത് പൈലിംഗ് 80 മീറ്റര്‍ ഉള്ളിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ പൈലിംഗില്‍ കേട് പറ്റിയ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പും അറിയിച്ചു.

പൈലിംഗിനിടെ വീടുകൾക്ക് കേടുപാടുണ്ടായെന്നായിരുന്നു പരാതി. 230 വീടുകൾക്ക് വിള്ളലുണ്ടെന്നാണ് സമരസമിതി കണ്ടെത്തിയത്. നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും ആവശ്യപ്പെട്ട് നടത്തിയ സമരത്തിനൊടുവിലാണ് വിദഗ്ധ സമിതി പഠനം നടത്തിയത്. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്നുള്ള സാങ്കേതിക വിദഗധരും വിസിലിന്‍റെയും അദാനി പോര്‍ട്സിന്‍െയും പ്രതിനിധികളും അടങ്ങിയ സംഘമാണ് പൈലിംഗ് അപകടകരമല്ലെന്ന് കണ്ടെത്തിയത്.