കുവൈത്തില്‍ താമസ-കുടിയേറ്റ നിയമ ലംഘകരായി മാറിയ 29,000 ഇന്ത്യക്കാരുടെ വിഷയം കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് അറിയിച്ചു. ഇത് സംബന്ധിച്ച് തൊഴില്‍-സാമൂഹികകാര്യം, വിദേശകാര്യ വകുപ്പ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് ദിവസത്തെ ഔദ്യോഹിക സന്ദര്‍ശനത്തിന് ശേഷം എംബസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തലാണ് താമസ-കുടിയേറ്റ നിയമ ലംഘകരെ തിരികെ നാട്ടിലെത്തിക്കാന്‍ കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കിയത്. ഇതും, ലേബര്‍ വിഷയമടക്കമുള്ളവയും പരിഹരിക്കാന്‍ കുറച്ച് സമയം ആവശ്യമാണ്. സൗദി അറേബ്യയിലെ ലേബര്‍ പ്രശ്‌നത്തിന്റെ പിന്നാലെയാണ് വിഷയത്തെക്കുറിച്ച് മനസിലാക്കാന്‍ ഖത്തറും കുവൈത്തും താന്‍ സന്ദര്‍ശിച്ചതെന്നും മന്ത്രി പറഞ്ഞു. മനുഷ്യക്കടത്ത് തടയാന്‍ എല്ലാ നടപടികളും ചെയ്യുന്നതിന്റെ ഭാഗമായി സ്‌ത്രീകളെ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നതിന് ചില നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് ഇമിഗ്രന്റെിനെ ഉടന്‍ തന്നെ കുവൈത്തിലേക്ക് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.