തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അഞ്ചുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതുമൂലം പെന്‍ഷനെ മാത്രം ആശ്രയിച്ചുകഴിയുന്ന കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ച 38000 ത്തിലേറെ ജീവനക്കാര്‍ ജീവിത ദുരിതങ്ങളിലാണ്. 

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കണമെന്ന് വിവിധ കോടതി വിധികള്‍ ഉള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. കെഎസ്ആര്‍ടിസിയും സര്‍ക്കാരും സാമ്പത്തികമായി പലവിധ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് എന്നത് വസ്തുതയാണ്. എന്നാലും അഞ്ചുമാസം തുടര്‍ച്ചയായി പെന്‍ഷന്‍ ലഭിക്കാതിരിക്കുന്നതു മൂലം പതിനായിരക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതം തന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് എങ്ങനെയെങ്കിലും ഇവരുടെ പെന്‍ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണം.