കണ്ണൂര്‍: പിണറായി വിജയനുവേണ്ടി വോട്ട് തേടി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ധര്‍മടത്ത്. പിണറായി വിജയന് അഭിമാനകരമായ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്നു വി.എസ്. അഭ്യര്‍ഥിച്ചു. പതിവു രീതിയില്‍ യുഡിഎഫ് സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം.

യുഡിഎഫിന്റെ പ്രകടന പത്രിക വായിച്ചു തനിക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്നു പ്രസംഗത്തിന്റെ തുടക്കത്തില്‍ വി.എസ്. പറഞ്ഞു. പി.കെ. ജയലക്ഷ്മി ഒഴികെ ഈ യുഡിഎഫ് സര്‍ക്കാറിലെ എല്ലാ മന്ത്രിമാരും അഴിമതി കേസുകളിലെ പ്രതികളാണെന്നു പറഞ്ഞ വി.എസ്, ഓരോ മന്ത്രിമാര്‍ക്കെതിരായ കേസുകളുടെ എണ്ണവും വിവാദമുണ്ടാക്കിയ ഭൂമി ഇടപാടുകളുടെ കണക്കുകളും വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തെല്ലാം വിലക്കയറ്റത്തില്‍നിന്നു ജനങ്ങളെ രക്ഷിച്ച പാരമ്പര്യമാണുള്ളതെന്നു വി.എസ്. ചൂണ്ടിക്കാട്ടി. ഇടതുപക്ഷം അധികാരത്തില്‍വന്നാല്‍ തുടര്‍ന്നുള്ള അഞ്ചു വര്‍ഷവും നിയന്ത്രിത വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണംചെയ്യുമെന്നാണ് ഇത്തവണത്തെ പ്രകടനപത്രികയില്‍ പറയുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കായി പ്രത്യേക വകുപ്പ് അടക്കം, സമൂഹത്തിലെ പ്രധാന മേഖലകളെല്ലാം ഭംഗിയായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളെല്ലാമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയനെ വന്‍ ഭൂരികക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിച്ചാണു വി.എസ്. പ്രസംഗം അവസാനിപ്പിച്ചത്.