തിരുവനന്തപുരം: പുതിയ പദവി സംബന്ധിച്ച വാര്‍ത്തകള്‍ക്കിടെ വി എസ് കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം മാറി.തലസ്ഥാന നഗരിയിലെ വാടകവീടായ നമിതയിലേക്കാണ് വി എസ് അച്യുതാനന്ദന്‍ താമസം മാറിയത്. ക്യാബിനറ്റ് റാങ്കുള്ള സംസ്ഥാന ഭരണ പരിഷ്ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് വി എസിന്റെ ഗൃഹപ്രവേശം.

കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും പതിനൊന്ന് മണിയോടെയാണ് താമസം മാറിയത്. വീട് തനിക്ക് ഇഷ്‌ടമായെന്ന് വി എസ് പറഞ്ഞു. ഭാര്യ വസുമതിയും മകന്‍ അരുണ്‍ കുമാറും മകള്‍ ആശ മറ്റ് കുടുംബാംഗങ്ങള്‍ സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ക്കൊപ്പാണ് വിഎസ് പുതിയ താമസ സ്ഥലത്തെത്തിയത്.

മാധ്യമപ്രവര്‍ത്തകര്‍ക്കും സന്ദര്‍ശകര്‍ക്കും ചായ നല്‍കി സ്വീകരിച്ചു. എകെജി സെന്ററിന് തൊട്ടുതാഴെ സുരേഷ് തമ്പുരാന്‍ മുക്കിലുള്ള നമിതയെന്ന വാടകവീട് ഇനി രാഷ്‌ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കും.