തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറിയുടെ മറവില്‍ നടക്കുന്ന കൊള്ള ഒരു കാരണവശാലും ഇനി അനുവദിക്കരുതെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജി.എസ്.ടി നടപ്പിലാക്കുക വഴി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനംതന്നെ അട്ടിമറിക്കും എന്ന ഇടതുപക്ഷ വിമര്‍ശനം ശരിയായിരുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് അന്യസംസ്ഥാന ലോട്ടറികളുടെ ഇപ്പോഴത്തെ കടന്നുവരവ്. ലോട്ടറി എന്ന പേരില്‍ ഇവര്‍ നടത്തുന്നത് നിയമപ്രകാരം നിര്‍വചിച്ചിട്ടുള്ള ലോട്ടറിയല്ല, മറിച്ച് സാധാരണ ജനങ്ങളെ കബളിപ്പിക്കാനുള്ള ലോട്ടറിയില്‍ പൊതിഞ്ഞ തട്ടിപ്പ് മാത്രമാണ്. ഇത് ഒരു കാരണവശാലും അനുവദിക്കില്ല എന്ന രാഷ്ട്രീയവും ഭരണപരവുമായ തീരുമാനമാണ് വേണ്ടത്. നികുതി ഉയര്‍ത്തിയതുകൊണ്ട് ഇവരെ തടയാനാവില്ല. 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമപരമായി നടത്തിയ മാറ്റങ്ങള്‍ കേന്ദ്ര നിയമത്തില്‍ത്തന്നെ ഉള്‍പ്പെടുത്താനുള്ള സമ്മര്‍ദ്ദവും കേരള സര്‍ക്കാര്‍ ചെലുത്തേണ്ടതുണ്ട്. ഉയര്‍ന്ന നികുതി അന്യസംസ്ഥാന ലോട്ടറികളെ തടഞ്ഞുകൊള്ളും എന്ന നിലപാട് മാറ്റി, അനധികൃതമായാണ് ഇത്തരം ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വര്‍ഷങ്ങളുടെ അനുഭവത്തില്‍ മനസ്സിലാക്കിയ നാം ഇനി ഈ കൊള്ള അനുവദിക്കില്ല എന്ന ശക്തമായ നിലപാട് സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.