Asianet News MalayalamAsianet News Malayalam

ഫറൂഖ് കോളേജ് അധ്യാപകനെതിരെ കേസെടുത്തതിനോട് യോജിക്കാനാകില്ലെന്ന് വിടി ബല്‍റാം

  • സംഘ് പരിവാര്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നില്ല
  • ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര
  • അധ്യാപകന് നേരെ കേസെടുത്തതില്‍ വിമര്‍ശനവുമായി ബല്‍റാം

 

vt balram fb podt on case against farook college teacher

വിദ്യാര്‍ത്ഥികളെ വസ്ത്രധാരണത്തിന്‍റെ പേരില്‍ അതിക്ഷേപിച്ച് സംസാരിച്ച ഫറൂഖ് കോളേജ് അധ്യാപകനെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ.  ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനൽ കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വർഗീയതക്ക് മുന്നിൽ മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല, സംഘ് പരിവാറിനു മുൻപിൽ ആവർത്തിച്ച് കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര. ഇതിനേക്കാൾ എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങൾ കേരളത്തിലുടനീളം നടത്തുന്ന സംഘ് പരിവാർ നേതാക്കൾക്കെതിരെ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താൽത്തന്നെ അത് മുന്നോട്ടു കൊണ്ടു പോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിന് കഴിയാതെ പോകുന്നുവെന്നതും കാണാതിരിക്കാനാവില്ലെന്നും കേസെടുത്തതിന് വിമര്‍ശിച്ച് ബല്‍റാം പറഞ്ഞു. 

അതേസമയം വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ തന്നെയാണെന്നും ബല്‍റാം പോസ്റ്റില്‍ പറയുന്നു. അധ്യാപകന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ വിദ്യാർത്ഥിനികളെ മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരു ധ്വനി ജൗഹറിന്റെ പ്രസംഗത്തിലുണ്ട് എന്നത് തന്നെയാണ് അതിനെ സ്ത്രീവിരുദ്ധമാക്കുന്നതെന്നും ബല്‍റാം. ഒരേ സമയം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുകയും എന്നാല്‍ അധ്യാപകന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ബല്‍റാം എന്നാല്‍ ആഭ്യന്തര വകുപ്പ് അധ്യാപകനെതിരെ കേസെടുത്തത് ശരിയായില്ലെന്നാണ് പോസ്റ്റില്‍ പറഞ്ഞു വയ്ക്കുന്നത്. 
 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ

ഫാറൂഖ് കോളേജ് അധ്യാപകൻ ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ തന്നെയാണ്. തന്റെ മതത്തിന്റേയോ അതിന്റെ വികലമായ വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കൽപ്പങ്ങളേക്കുറിച്ചായിരിക്കാം, അതിനെ ഏറിയും കുറഞ്ഞും അംഗീകരിക്കുന്ന ഒരു ഓഡിയൻസിനു മുന്നിൽ അദ്ദേഹം പറഞ്ഞത്. ആ നിലയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും അത്തരം കാഴ്ചപ്പാടുകൾ വച്ചുപുലർത്താത്ത, സ്വന്തം വസ്ത്രധാരണത്തേക്കുറിച്ച് സ്വന്തം നിലക്കുള്ള അഭിപ്രായങ്ങളുള്ള, മറ്റ് എല്ലാ വിദ്യാർത്ഥിനികളേയും മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരു ധ്വനി ജൗഹറിന്റെ പ്രസംഗത്തിലുണ്ട് എന്നത് തന്നെയാണ് അതിനെ സ്ത്രീവിരുദ്ധമാക്കുന്നത്. ഏത് വസ്ത്രം ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം എന്നതൊക്കെ അടിസ്ഥാനപരമായി ഓരോ വ്യക്തിയുടേയും തെരഞ്ഞെടുപ്പാവുന്നതാണ് സാമാന്യ ബോധമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണം. കുടുംബം, മതം, സ്റ്റേറ്റ് എന്നീ ഇൻസ്റ്റിറ്റ്യൂഷനുകൾക്കും സംസ്‌ക്കാരം, പാരമ്പര്യം, സദാചാരം, വിശ്വാസം തുടങ്ങിയ സങ്കൽപ്പങ്ങൾക്കുമൊക്കെ ഇങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമേൽ ഒരു പരിധിക്കപ്പുറം കടന്നുകയറ്റം നടത്താൻ അവസരമില്ലാതിരിക്കുന്നത് അഭികാമ്യം മാത്രമല്ല, ഒരു ആധുനിക ജനാധിപത്യത്തിന് അനിവാര്യം കൂടിയാണ്.

എന്നാൽ ഇവിടെ ഈ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനൽ കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണെന്ന് പറയാതെ വയ്യ. ചർച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായത്തെ നിയമത്തിന്റെ കാർക്കശ്യം ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഒട്ടും യോജിക്കാൻ കഴിയാവുന്ന കാര്യമല്ല. സ്ത്രീകളുടെ "അശുദ്ധി''യുടെ പേരുപറഞ്ഞ് ശബരിമല പ്രവേശനത്തെ എതിർക്കുന്നതും സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കാവുന്നതാണ്. എന്നാൽ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ പേരിൽ നാളിതുവരെ ആർക്കെതിരേയും ക്രിമിനൽ കേസ് എടുത്തതായി കാണുന്നില്ല. ഇതിനേക്കാൾ എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങൾ കേരളത്തിലുടനീളം നടത്തുന്ന സംഘ് പരിവാർ നേതാക്കൾക്കെതിരെ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താൽത്തന്നെ അത് മുന്നോട്ടു കൊണ്ടു പോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിന് കഴിയാതെ പോകുന്നുവെന്നതും നമുക്ക് കാണാതിരിക്കാനാവില്ല.

വർഗീയതക്ക് മുന്നിൽ മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല, സംഘ് പരിവാറിനു മുൻപിൽ ആവർത്തിച്ച് കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര.

Follow Us:
Download App:
  • android
  • ios