വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാൻ വേണ്ടി ചിലർ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഞങ്ങൾ പറയാൻ തന്നെയാണ് തീരുമാനമെന്നും ബല്‍റാം

കാസര്‍ഗോഡ് സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ രൂക്ഷ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. അബൂബക്കർ സിദ്ധിഖിന്‍റെ കൊലപാതകം ആസുത്രിതമാണെന്ന് ചൂണ്ടികാട്ടിയ ബല്‍റാം ആര്‍എസ്എസിനെതിരെ കടുത്ത നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

സംഭവം ഭീകരവാദ പ്രവര്‍ത്തനമായി കണ്ട് ആര്‍എസ്എസ് കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്ക് പൊലീസ് തയ്യാറാകണമെന്നും തൃത്താല എംഎല്‍എ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്‍റെ പ്രതികരണം.

ബല്‍റാമിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

കാസർക്കോട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. പേര് അബൂബക്കർ സിദ്ധിഖ്. മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം. വാർത്തകളിൽ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്ക്കാരിക പ്രസ്ഥാനമായ ആർഎസ്എസ് ആണ്. പെട്ടെന്നുണ്ടായ കശപിശയും സംഘർഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാൽ ശക്തമായ പോലീസ് നടപടികൾ ഉണ്ടാകണം. ഭീകരപ്രവർത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങൾ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സർക്കാർ അർജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.

"വർഗീയത തുലയട്ടെ"

വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാൻ വേണ്ടി ചിലർ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ
ഞങ്ങൾ പറയാൻ തന്നെയാണ് തീരുമാനം.