ലക്ഷ്മിക്കുട്ടിയമ്മയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു
ഹൈദരാബാദ്: ഇത്തവണത്തെ പത്മ പുരസ്കാരങ്ങള് പ്രഖ്യാപിച്ചപ്പോള് ശ്രദ്ധേയമായവരില് ഒരാള് നാട്ടുവൈദ്യ വിദഗ്ദ്ധ ലക്ഷ്മിക്കുട്ടിയമ്മയാണ്. നാട്ടറിവുകളും കാട്ടറിവുകളും കൊണ്ട് നാട്ടുവൈദ്യത്തില് വിസ്മയം സൃഷ്ടിക്കുന്ന ഈ 73 കാരിക്ക് വൈകിയെത്തിയ പുരസ്കാരമായിരുന്നു ഇത്. നാട്ടുവൈദ്യ ചികിത്സയില് വിദേശ രാജ്യങ്ങളില്പോലും പ്രസിദ്ധയാണ് ലക്ഷ്മിക്കുട്ടിയമ്മ.
പാമ്പ് കടിയേല്ക്കുന്നവരെ ചികില്സിക്കുന്നതിലാണ് ലക്ഷ്മിക്കുട്ടിയമ്മ ശ്രദ്ധ പതിപ്പിക്കുന്നത്. വിഷം തീണ്ടിയ 200 ഓളം പേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട് ഈ മുത്തശ്ശി. അഞ്ചൂറോളം മരുന്നിന്റെ കുറിപ്പടികള് കാണാപ്പാഠമായി ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് അറിയാം. വിഷചികിത്സയിലെ ഈ പ്രാഗത്ഭ്യത്തിന് 1995ല് സംസ്ഥാന സര്ക്കാര് വൈദ്യരത്നം പുരസ്കാരം നല്കി ആദരിച്ചിരുന്നു.
കേരളത്തിന്റെ അഭിമാനമായ ലക്ഷ്മിക്കുട്ടിയമ്മയെ കഴിഞ്ഞ ദിവസം രാജ്യം പത്മശ്രീ നല്കി ആദരിച്ചു. എഴുപത്തിമൂന്നാം വയസില് രാജ്യത്തെ നാലാം പരമോന്നത സിവിലിയന് ബഹുമതി നേടിയ ലക്ഷ്മിക്കുട്ടിയമ്മയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്. മുന് ഇന്ത്യന് താരം ട്വിറ്ററിലൂടെയാണ് നാട്ടുവൈദ്യ മുത്തശ്ശിക്ക് ആദരമര്പ്പിച്ചത്.
