തൃശൂര്‍: രണ്ടു തവണ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞില്ലെന്ന് തൃശൂര്‍ ഏങ്ങണ്ടിയൂരിൽ കസ്റ്റഡി മര്‍ദനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകന്‍റെ അച്ഛന്‍. കസ്റ്റഡി മര്‍ദനത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യവുമായാണ് മുഖ്യമന്ത്രിയ കാണാൻ ശ്രമിച്ചതെന്ന് വിനായകന്‍റെ അച്ഛൻ കൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ കൃഷ്ണൻറെ ആവശ്യം കേട്ടതിനു ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.
എന്നാല്‍ വിനായകന്റെ പിതാവ് കൃഷ്ൻ മൂന്നു തവണ സെക്രട്ടറേറ്റിലെത്തിയിരുന്നെന്നും ഒരു തവണ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. രണ്ടു തവണ വന്നപ്പോള്‍ താൻ നേരിട്ടാണ് കൃഷ്ണനെ കണ്ടത്. കൃഷ്ണൻറെ ആവശ്യപ്രകരാമാണ് ക്രൈം ബ്രാഞ്ച് എസി പി ഉണ്ണിരാജന് കേസന്വേഷത്തിൻറെ ചുമതല നല്‍കിയതെന്നും ജയരാജൻ പ്രതികരിച്ചു.
ആറു മാസം മുമ്പാണ് ദളിത് യുവാവ് വിനായകൻ ജീവനൊടുക്കിയത്. പൊലീസ് കസ്റ്റഡിയിൽ മര്‍ദനമേറ്റതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നാണ് പരാതി. മരണത്തെക്കുറിച്ച് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചിന്‍റെ ആദ്യ സംഘവും അന്വേഷിച്ചെങ്കിലും അച്ചടക്ക നടപടി നേരിട്ട പൊലീസുകാര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയത്. സാജൻ, ശ്രീജിത് എന്നീ പൊലീസുകാരുടെ സസ്പെന്‍ഷൻ പിന്‍വലിക്കുകയും ചെയ്തു .
അതേ സമയം വിനായകന് ജനനേന്ദ്രിയത്തിൽ ഉള്‍പ്പെട മര്‍ദനമേറ്റെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് . ക്രൈം ബ്രൈഞ്ച് എസ് പി ഉണ്ണിരാജൻറെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. അന്വേഷണം ഊര്‍ജ്ജിതമാക്കാൻ മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ കുടുംബത്തോടൊപ്പം സെക്രട്ടറിയറ്റിന് മുന്നിൽ സമരം തുടങ്ങാനാണ് വിനായകന്‍റെ അച്ഛന്‍റെ തീരുമാനം
