വയനാട് തവിഞ്ഞാലിലെ നാലംഗ കുടുംബത്തിന്റെ  ആത്മഹത്യയിൽ , അയൽവാസി കസ്റ്റഡിയിലെന്ന് സൂചന. അത്മഹത്യാ കുറിപ്പി‍ന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍പേര് അറസ്റ്റിലാകുമെന്നാണ് പോലീസ് നല‍്കുന്ന വിവരം. 

കല്‍പ്പറ്റ: വയനാട് തവിഞ്ഞാലിലെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യയിൽ , അയൽവാസി കസ്റ്റഡിയിലെന്ന് സൂചന. അത്മഹത്യാ കുറിപ്പി‍ന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍പേര് അറസ്റ്റിലാകുമെന്നാണ് പോലീസ് നല‍്കുന്ന വിവരം. അയല്‍വാസിയായ സ്ത്രീയെയും തന്നെയും ചേര‍്ത്ത് നാട്ടുകാരനായ കുട്ടന്‍ നടത്തിയ അപവാദ പ്രചരണം മൂലം കുടുംബസമേതം ജിവിതം അവസാനിപ്പിക്കുന്നുവെന്നാണ് വിനോദിന്‍റെ അത്മഹത്യകുറിപ്പ്. 

പൊലീസ് അടുത്ത സുഹൃത്തുക്കള്‍ കുടുംബശ്രി അയല്‍ക്കൂട്ടം നാട്ടുകാര്‍ തുടങ്ങിയവര്‍ക്കെഴുതിയ കുറിപ്പ് വിനോദിന്‍റെയും ഭാര്യയുടെയും കയ്യക്ഷരത്തിലുള്ളതെന്ന് പോലീസ് ഉറപ്പുവരുത്തി. ഇരുവരും ചേര്‍ന്ന് എഴുതിയ ഏഴ് കത്തുകളാണ് പോലീസിന് ലഭിച്ചത്. ഏഴില്‍ അഞ്ച് കുറിപ്പുകളും വിനോദ് എഴുതിയതാണെന്നാണ് പോലീസ് പറഞ്ഞു. 

രണ്ട് കുറിപ്പുകള്‍ ഭാര്യ മിനിയാണ് എഴുതിയിരിക്കുന്നത്. പരസ്ത്രീ ബന്ധം ആരോപിക്കപ്പെട്ട സ്ത്രീയെ താന്‍ സഹോദരിയെ പോലെയാണ് കാണുന്നതെന്നും നാല് പേരെയും ഒരുമിച്ച് കുറിപ്പില്‍ ആരോപണവിധേയനായ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്നുള്ള തങ്ങളുടെ സ്ഥലത്ത് അടക്കം ചെയ്യണമെന്നും വിനോദിന്റെ കുറിപ്പിലുണ്ട്. 

തന്റെ ഭര്‍ത്താവിനെ പൂര്‍ണ്ണ വിശ്വാസമാണ്. പരസ്ത്രീ ബന്ധം പറഞ്ഞ് പരത്തിയത് അസത്യമാണെന്നും കുടുംബത്തിനുണ്ടായ മാനഹാനിയാലാണ് മരിക്കുന്നതെന്നും മിനിയുടെ കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്. കുറിപ്പുകളെല്ലാം കവറിലാക്കി വിനോദ് ധരിച്ചിരുന്ന ബെല്‍റ്റില്‍ തിരുകി വെച്ച നിലയിലായിരുന്നു.

ഇതിനുശേഷമാണ് അത്മഹത്യാപ്രേരണ കുറ്റം ചുമത്തി മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്. കുട്ടന്‍ അങ്ങനെ പറഞ്ഞിരുന്നുവെന്ന് നിരവധി പേര്‍ മൊഴി നല്‍കിയതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിനുപിന്നില് വിനോദിനെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ഗൂഡാലോചനയുണ്ടോ എന്നും പോലീസിന് സംശയമുണ്ട്. 

ഇത്തരത്തില്‍ പ്രചരിപ്പിച്ച മുഴുവന്‍ ആളുകളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍പേരെ വരും ദിവസങ്ങളില്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. നാലുപേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.