മിച്ചഭൂമി സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘത്തിന് ജില്ലാ കളക്ടര്‍ കൈമാറും

വയനാട്: സിപിഐ നേതാക്കള്‍ ഉള്‍പ്പെട്ട വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യൂ സംഘം ഇന്ന് ജില്ലയിലെത്തും. മിച്ചഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചു കൊടുക്കാനുളള രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുടെ നീക്കം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിനു പിന്നാലെ വയനാട്ടിലെ മിച്ചഭൂമി സംബന്ധിച്ച രേഖകളെല്ലാം ജില്ലാ കളക്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ രേഖകളെല്ലാം ഇന്ന് ജില്ലയിലെത്തുന്ന ലാന്‍ഡ് റവന്യൂ സംഘത്തിന് കളക്ടര്‍ കൈമാറും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തട്ടിപ്പിന് ചുക്കാന്‍ പിടിച്ചതായി ആരോപണം ഉയര്‍ന്ന രണ്ട് റവന്യൂ ഓഫീസുകള്‍ കളക്ടര്‍ പൂട്ടിയിരുന്നു. ലാന്‍ഡ് റവന്യൂ സംഘം ഈ ഓഫീസുകളിലെത്തി രേഖകള്‍ പരിശോധിക്കും. ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥന്‍റെ മൊഴിയും സംഘം രേഖപ്പെടുത്താനാണ് സാധ്യത. സോമനാഥന്‍ മുന്‍പ് നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മാനന്തവാടി തഹസില്‍ദാര്‍ ആയിരുന്നപ്പോഴും ലാന്‍ഡ് ആസൈന്‍മെന്‍റ് ഓഫീസില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലയിലും സോമനാഥന്‍ ക്രമവിരുദ്ധമായ ഇടപാടുകള്‍ നടത്തിയിരുന്നുവെന്ന പരാതി ശക്തമാണ്. 

അതേസമയം, മിച്ചഭൂമി പ്രശ്നത്തില്‍ സമരം വ്യാപിപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. സിപിഐ നേതാക്കള്‍ ഉള്‍പ്പെട്ട സംഘം മറിച്ചു വില്‍ക്കാന്‍ നീക്കം നടത്തിയ കോട്ടത്തറ വില്ലേജിലെ നാലര ഏക്കര്‍ ഭൂമിയില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്ന് സിപിഐഎംഎല്‍ അടക്കമുളള സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.