ഇംഗ്ലണ്ടിന്‍റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെയും ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍

ലണ്ടന്‍: അഞ്ച് പതിറ്റാണ്ടിനിപ്പുറം ഇംഗ്ലണ്ട് ലോകകപ്പ് സ്വപ്നം കണ്ട് പന്തുതട്ടുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം കാട്ടിയ ഹാരി കെയ്നും സംഘവും വലിയ പ്രതീക്ഷയില്‍ തന്നെയാണ്. പ്രമുഖ താരങ്ങളില്ലാതെ ബെല്‍ജിയത്തിന് മുന്നില്‍ പരാജയപ്പെട്ടെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ നിരാശ മാറ്റാമെന്ന പ്രതീക്ഷയിലാണവര്‍.

അതിനിടയിലാണ് ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ വെയ്ന്‍ റൂണി ഇംഗ്ലണ്ട് വിട്ടെന്ന വാര്‍ത്തയെത്തുന്നത്. ഇംഗ്ലണ്ടിന്‍റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെയും ഇതിഹാസ താരം കൂടിയായ റൂണി എവര്‍ട്ടണ് വേണ്ടിയാണ് കളിച്ചുവന്നിരുന്നത്. ഇപ്പോള്‍ എവര്‍ട്ടണില്‍ നിന്ന് പടിയിറങ്ങുകയാണ് റൂണി. അമേരിക്കൻ ക്ലബിലേക്കാണ് താരം കൂടുമാറുന്നത്.

അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഡിസി യുണൈറ്റഡ് ഫുട്ബോൾ ക്ലബിലേക്കാണ് റൂണി ചേക്കേറുന്നത്. മൂന്നര വർഷത്തേക്കുളള കരാറിൽ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഒപ്പുവച്ചു. പത്ത് ദശലക്ഷം പൗണ്ടിനാണ് റൂണി അമേരിക്കയിലെത്തുന്നത്. ഡേവിഡ് ബെക്കാം സ്റ്റീവൻ ജെറാല്‍ഡ് എന്നിവരുടെ പാത പിന്തുടര്‍ന്നാണ് റൂണിയും അമേരിക്കയിലെത്തുന്നത്.

ഇംഗ്ലണ്ടിന്‍റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെയും ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡിന് ഉടമയാണ് റൂണി. 253 ഗോളുകളാണ് ചുവന്ന ചെകുത്താന്‍മാര്‍ക്കായി താരം അടിച്ചുകൂട്ടിയത്. ഇംഗ്ലിഷ് കുപ്പായത്തില്‍ 119 മൽസരങ്ങളിൽ നിന്ന് 53 തവണ വലകുലുക്കിയിട്ടുണ്ട്.