തിരുവനന്തപുര: കാവേരി തർക്കത്തിൽ കർണാടകയിൽ അക്രമസംഭവങ്ങൾ നടക്കുന്ന സാഹചര്യത്തിൽ മലയാളികൾക്ക് നാട്ടിലെത്താൻ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭുവിനോടഭ്യർത്ഥിച്ചു.
റോഡ് മാർഗമുള്ള ഗതാഗത സൗകര്യം ഒരുക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യർത്ഥിച്ചിരുന്നു. ഇത് വേണ്ടത്ര ഫലവത്താവാത്ത സാഹചര്യത്തിലാണ് ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഓരോ സ്പെഷ്യൽ ട്രെയിൻ വീതം ആവശ്യപ്പെട്ടത്.
മലയാളികൾ ഓണം ആഘോഷിക്കാൻ നാട്ടിൽ വരാനുള്ള തയ്യാറെടുപ്പിലാണെന്നും അതിനാൽ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും മുഖ്യമന്ത്രി, റെയിൽവെ മന്ത്രിക്കയച്ച കത്തിൽ ആഭ്യർത്ഥിച്ചു.
ആവശ്യം അനുകൂലമായി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. ജനങ്ങൾക്ക് സമാധാനവും സുരക്ഷ യും ഉറപ്പുവരുത്താൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി കർണാക മുഖ്യമന്ത്രിയോടും അഭ്യർത്ഥിച്ചു
