കാറ്റിനും മഴയ്ക്കും സാധ്യത കേരളത്തിലും ലക്ഷദ്വീപിലും  ജാഗ്രതാ നിര്‍ദ്ദേശം

ദില്ലി: കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാല് ദിവസം അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, കർണാടക, ആന്ധപ്രദേശ് സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

കാലവ‌ർഷത്തിന് തൊട്ട് മുൻപായി മഴ ഉണ്ടാകുറുണ്ടെങ്കിലും ഇത്തവണ മഴക്ക് ശക്തികൂടുതലാണെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലിയിരുത്തൽ. ഇന്നലെ പുലർച്ചെ ദില്ലിയിലുണ്ടായ അതിശക്തമായ പൊടിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണിരുന്നു. തുടർന്നുണ്ടായ അപകടങ്ങളിൽ ഒരാൾ മരിച്ചു.13 പേർക്ക് പരിക്കേറ്റു. 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സമാനമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റടിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച മുതലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വിവിധ സംസ്ഥാനങ്ങളിലായി അൻപതിലധികം പേരാണ് മരിച്ചത്.