പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് കിട്ടിയവര്‍ക്ക് സ്കോളര്‍ഷിപ്പുണ്ടോ? വാട്സാപ്പ് സന്ദശത്തിന്‍റെ സത്യം

സ്കോളര്‍ഷിപ്പിന്‍റെ പേരില്‍ വ്യാപകമായി രക്ഷിതാക്കളും കുട്ടികളും കബളിപ്പിക്കപ്പെടുന്നു. പത്താം ക്ലാസില്‍ 75 ശതമാനം മാര്‍ക്കോടെ വിജയം കൈവരിച്ച കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഇത്തരം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 

75 ശതമാനം മാര്‍ക്ക് നേടിയ പത്താം ക്ലാസുകാര്‍ക്ക് 10000 രൂപയും 85 ശതമാനം മാര്‍ക്ക് വാങ്ങിയ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും 25000 രൂപയും ലഭിക്കുമെന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു സ്കോളര്‍ഷിപ്പ് നിലവില്ല എന്നതാണ് വാസ്തവം. താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും ഫോമുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന സന്ദേശങ്ങളും പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

നിലവില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പും പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സ്കളോര്‍ഷിപ്പുമാണത്. അതിനപ്പുറം ഉള്ള സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച് കൃത്യമായി അതത് വെബ്സൈറ്റുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും വാട്സാപ്പ് ഫേസ്ബുക്ക് പ്രചാരണങ്ങള്‍ തടുക്കാന്‍ സാധിക്കുന്നില്ല. നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കോളര്‍ഷിപ്പ് വിവരങ്ങള്‍ തേടി ഓഫീസുകളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.