തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ വ്യക്തമാക്കുന്ന ധവള പത്രം ഇന്നു നിയമസഭയില്‍. ധന സ്ഥിതി അതീവ ഗുതരുതരമാണെന്നും യുഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ തെളിവുകള്‍ ധവള പത്രത്തിലുണ്ടാകുമെന്നും ധനമന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഒഴിഞ്ഞ ഖജനാവിനെച്ചൊല്ലിയായിരുന്നു തുടക്കം മുതലേ ഭരണ-പ്രതിപക്ഷ കലഹം. സാമ്പത്തിക സ്ഥിതി ഭദ്രമെന്നു മുന്‍ ധനമന്ത്രി കെ.എം. മാണിയും ഖജനാവ് കാലിയല്ലെന്ന് ഉമ്മന്‍ചാണ്ടിയും വാദിച്ചു. എന്നാല്‍ പാടേ തകര്‍ന്ന സാമ്പത്തികാവസ്ഥയെന്ന ഉറച്ച നിലപാടിലാണു ധനമന്ത്രി തോമസ് ഐസക് അന്നും ഇന്നു.
വരുമാനത്തിന്‍ വന്‍ കുറവാണ്. വായ്പാ പരിധി മറികടക്കും വിധം റവന്യു കമ്മി കൂടി. വരുമാന വര്‍ദ്ധനവിന് അടിയന്തര നടപടി എന്ന ആവശ്യം ധവളപത്രത്തിലൂന്നും. ക്ഷേമ പെന്‍ഷനുകളും നിക്ഷേപങ്ങളും നിലനിര്‍ത്തി പദ്ധതിയേതര ചെലവുകള്‍ വെട്ടിച്ചുരുക്കി പിടിച്ചു നില്‍ക്കാനാകും തോമസ് ഐസകിന്റെ ശ്രമം. ഒപ്പം യുഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമുണ്ടാകും.

നികുതി പിരിവിലെ വീഴ്ചയും ചോര്‍ച്ചയുമാകും യുഡിഎഫ് സര്‍ക്കാരിനെതിരെ ധവളപത്രത്തിലെ പ്രധാന ആയുധം. ധനസ്ഥിതി മറച്ചുവച്ച് അവതരിപ്പിച്ച അവസാന ബജറ്റടക്കം കഴിഞ്ഞ 15 വര്‍ഷത്തെ സാമ്പത്തിക സ്ഥിതി തുറന്നു കാട്ടും. വായ്പാ തുക വകമാറ്റല്‍, റവന്യു ധന കമ്മികളുടെ താരതമ്യം. കടബാധ്യത, മൂലധനചെലവ് തുടങ്ങിയവയെല്ലാം വിശദമായി ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ഒന്നരമാസമായി സാമ്പത്തിക സ്ഥിതി സംബന്ധിച്ചുണ്ടായ വിവാദങ്ങളുടെ വസ്തുനിഷ്ഠമായ വിലയിരുത്തല്‍ ധവളപത്രത്തിലുണ്ടാകുമെന്നു തോമസ് ഐസക് ഫേസ് ബുക്ക് പേജില്‍ കുറിക്കുമ്പോള്‍ സാമ്പത്തികത്തിലൂന്നിയ രാഷ്ട്രീയ തര്‍ക്കം വരുംദിവസങ്ങളിലും തുടരുമെന്നു ഉറപ്പ്.