യുഡിഎഫ് സര്‍ക്കാരിന്‍റെ പതനത്തോടെ അഡ്വക്കേറ്റ് ജനറലായിരുന്ന കെ പി ദണ്ഡപാണി സ്ഥാനമൊഴിഞ്ഞിരുന്നു. ഈ പദവിയേക്കാണ് സിപിഎമ്മുമായി അടപ്പമുളള പ്രമുഖരെ പരിഗണിക്കുന്നത്. സംസ്ഥാന മുതിര്‍ന്ന അഭിഭാഷകനും നായനാര്‍ മന്ത്രിസഭയില്‍ എജിയുമായിരുന്ന എം കെ ദാമോദരന്‍ തന്നെ പദവി ഏറ്റെടുക്കണമെന്നാണ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യം. 

എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളും എം കെ ദാമോദരന്‍ തന്നെ അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല ലാവലിന്‍ കേസില്‍ പിണറായി വിജയന്‍റെ അഭിഭാഷകനാണ് അദ്ദേഹം. ഈ കേസിലെ അപ്പീല്‍ ഹൈക്കോടതിയില്‍ വരാനിരിക്കേ അഡ്വക്കേറ്റ് ജനറല്‍ പദം ഏറ്റെടുത്താല്‍ പിണറായിക്കായി ഹാജരാകാന്‍ കഴിയാതെവരും. അങ്ങനെയെങ്കില്‍ എം കെ ദാമോദരന്‍ നിര്‍ദേശിക്കുന്ന ഒരാള്‍ അഡ്വക്കേറ്റ് ജനറല്‍ ആകുമെന്നാണ് സൂചന. 

വി എസ് സര്‍ക്കാരിന്റെ കാലത്ത് എ ജി ആയിരുന്ന സിപി സുധാകരപ്രസാദാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. എന്നാല്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് സുപ്രീംകോടതിയില്‍ നിന്നടക്കം നിരവധി സ്വകാര്യ അഭിഭാഷകരെ ലക്ഷങ്ങള്‍ കൊടുത്ത് സര്‍ക്കാരിനായി കേസു വാദിക്കാന്‍ കൊണ്ടുവന്നത് വിവാദമായിരുന്നു. ഏറ്റുമാനൂര്‍ എം എല്‍ എ സുരേഷ് കുറുപ്പിന്‍റെ സഹോദരനും മുന്‍ ഡിജിപി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കെ ഗോപാലൃഷ്ണക്കുറുപ്പും പരിഗണിനയിലുണ്ട്. 

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്‍റെ തസ്‌കയിലേക്ക് അഡ്വ കെ കെ രവീന്ദ്രനാഥ്, തിരുവിതാകൂദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് അഡ്വക്കേറ്റ് രാജഗോപലന്‍ നായര്‍ എന്നീ പേരുകളും ആലോചനയിലുണ്ട്.