കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധനവില  ഉയരാത്തതിന് കാരണം ഇന്ധനക്കമ്പനികള്‍ വില വര്‍ദ്ധനവിലൂടെ വന്‍ ലാഭം കൊയ്യുന്നില്ല

ദില്ലി: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നാളുകളില്‍ ഇന്ധനവില ഉയരാതിരുന്നതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഒരു നിര്‍ദേശവുമല്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ്. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തുടര്‍ച്ചയായ പത്ത് ദിവസമായി ഇന്ധന വില ഉയരുന്നതില്‍ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ പ്രതികരണം. 

എന്നാല്‍ ക്രൂഡ് ഓയിലിന്റെ വില താഴുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നതാണ് അത്തരത്തില്‍ വില പിടിച്ച് നിര്‍ത്താന്‍ ഇന്ധന കമ്പനികളെ പ്രേരിപ്പിച്ചതെന്ന് സഞ്ജീവ് സിങ് വിശദമാക്കി. ഇന്ധന വില തീരുമാനിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതാണെന്നും കര്‍ണാടക തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഒരു വിധത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സിങ് പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലെ വില കുത്തനെ കൂടിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ വില വര്‍ധനയെന്നും സിങ് പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങളാണ് നിലവില്‍ ക്രൂഡ് ഓയില്‍ വിപണിയെ സ്വാധീനിക്കുന്നതെന്നും സിങ് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര വിലയുമായി സന്തുലിതാവസ്ഥ പുലര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അത് ഇന്ധനക്കമ്പനികളുടെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്നും സഞ്ജീവ് സിങ് പറയുന്നു. ഇന്ധനക്കമ്പനികള്‍ വില വര്‍ദ്ധനവിലൂടെ വന്‍ ലാഭം കൊയ്യുന്നില്ലെന്നും സിങ് കൂട്ടിച്ചേര്‍ത്തു.