സ്റ്റെന്‍റ് വില നിയന്ത്രണം അട്ടിമറിക്കാൻ നീക്കം
തിരുവനന്തപുരം: ഹൃദയധമനികളിലെ രക്തയോട്ടത്തിനുണ്ടാകുന്ന തടസം നീക്കുന്ന സെന്റുകളുടെ വില നിയന്ത്രണം അട്ടിമറിക്കാൻ സംസ്ഥാനത്തെ സ്റ്റെന്‍റ് വിതരണക്കാരുടെയും ചില സ്വകാര്യ ആശുപത്രികളുടെയും നീക്കം . ഗുണനിലവാരം കൂടിയ സ്റ്റെന്‍റുകള്‍ക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് അട്ടിമറി ശ്രമം . ചില കമ്പനികള്‍ ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്‍റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ആശുപത്രികളില്‍ സ്റ്റോക്ക് നല്‍കാതിരിക്കുകയും ചെയ്യുകയാണ് . ഇതിനിടെ ചില സ്വകാര്യ ആശുപത്രികള്‍ സ്റ്റെന്‍റിന്‍റെ കുറഞ്ഞ വില ഈടാക്കാതെ ഹൃദയശസ്ത്രക്രിയ പാക്കേജായി ചെയ്ത് ലക്ഷങ്ങള്‍ ഈടാക്കുന്നതായും തെളിവുകള്‍ ലഭിച്ചു .
23500രൂപ മുതല്‍ ഈടാക്കിയിരുന്ന ബെയര്‍ മെറ്റല്‍ സ്റ്റെന്‍റുകള്‍ക്ക് 7200രൂപയും 55000 രൂപ മുതല്‍ 1.9ലക്ഷം രൂപവരെ ഉണ്ടായിരുന്ന ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്‍റുകള്‍ക്കും ബയോ ഡീഗ്രേഡബിള്‍ സ്റ്റെന്‍റുകള്‍ക്കും 29600 രൂപയും . ഇതാണ് പുതിയ നിരക്ക് . ഈ നിരക്കില്‍ ഗുണമേന്മ കൂടിയ ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്‍റുകളും ബയോ ഡീഗ്രേഡബിള്‍ സ്റ്റെന്‍റുകളും വില്‍ക്കാനാകില്ലെന്നാണ് വിദേശകന്പനികളുടെ നിലപാട് . ചില കന്പനികള്‍ ഇവ വിപണയില്‍ നിന്ന് പിന്‍വലിച്ചു .
ഗുണനിലവാരം കൂടിയ ചില സ്റ്റെന്‍റുകള്‍ക്ക് ക്ഷാമമുണ്ടെന്ന് ആശുപത്രി അധികൃതരും പറയുന്നു. ഇതിനിടെ ഒരു സ്റ്റെന്‍റ് വച്ച് ശസ്ത്രക്രിയ നടത്തിയപ്പോള്‍ തിരുവനന്തപുരത്ത കോസ്മോ ആശുപത്രിയില്‍ ഐപി സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ മാത്രം ഈടാക്കിയത് 130693 രൂപ . ചോദ്യംചെയ്തപ്പോള്‍ അത് 1ലക്ഷം രൂപയിലേക്ക് താഴ്ന്നു . അതേസമയം കുറഞ്ഞ വില മാത്രമേ ഈടാക്കിയിട്ടുള്ളൂവെന്നും മറ്റ് ചികില്‍സയുടെ ചാര്‍ജാണ് ഈടാക്കിയിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു .
ഇതിനിടെ സ്റ്റെന്‍റിന് അധിക വില ഈടാക്കിയതിന് രാജ്യത്തെ 27 ആശുപത്രികള്‍ക്കെതിരെ പരാതിലഭിച്ചതില്‍ തൃശൂര്‍ കണ്ണംകുളങ്ങരയിലെ സണ്‍ മെഡിക്കല്‍ ആന്‍റ് റിസര്‍ച്ച് സെന്‍ററും ഉള്‍പ്പെട്ടിട്ടുണ്ട്.